വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ചൈന. സ്റ്റേറ്റ് കൗൺസിൽ പുറത്തിറക്കിയ പുതിയ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി, പ്രാഥമിക വിദ്യാഭ്യാസം മുതൽ സർവകലാശാല തലവരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠനത്തിന്റെ ഭാഗമാക്കാനാണ് ചൈനയുടെ തീരുമാനം.
തിങ്കളാഴ്ച പ്രസിദ്ധീകരിച്ച നയരേഖയിൽ, വിദ്യാർത്ഥികളുടെ AI സാക്ഷരത വർധിപ്പിക്കാനും സാങ്കേതികവിദ്യയെ മനസ്സിലാക്കി പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും കഴിയുന്ന കഴിവുകൾ വളർത്താനുമായി വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളിലും AI അധ്യാപനം നടപ്പാക്കണമെന്ന് നിർദേശിക്കുന്നു.
ശാസ്ത്രബോധം, വിമർശനാത്മക ചിന്ത, നവീകരണശേഷി, ഗവേഷണവും വ്യവസായവുമായുള്ള ബന്ധം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായാണ് ഈ നീക്കം. പരീക്ഷകൾ, മൂല്യനിർണയങ്ങൾ, സ്കൂൾ ഭരണനിർവഹണം തുടങ്ങിയ മേഖലകളിൽ AI, ബിഗ് ഡാറ്റ, മറ്റ് ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയുടെ ഉപയോഗവും പദ്ധതി പ്രോത്സാഹിപ്പിക്കുന്നു.
ഇതിനോടകം തന്നെ ചില ചൈനീസ് സ്കൂളുകൾ AI അധിഷ്ഠിത പഠനരീതികൾ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. കാലിഗ്രാഫി പരിശീലനം, ഭാഷാപഠനം, എഴുത്ത് വിലയിരുത്തൽ, വ്യക്തിഗത അസൈൻമെന്റുകൾ തയ്യാറാക്കൽ, വിദ്യാർത്ഥി പ്രകടന വിലയിരുത്തൽ തുടങ്ങിയ മേഖലകളിൽ AI ഉപയോഗിച്ച് മികച്ച ഫലങ്ങൾ കണ്ടെത്തുകയാണ്.
വിദ്യാഭ്യാസവും വികസന പദ്ധതികളും AI കേന്ദ്രീകരിച്ച് പുനഃസംഘടിപ്പിക്കാൻ ലോക രാജ്യങ്ങൾ ശ്രമിക്കുന്നതിനിടെയാണ് ചൈനയുടെ പുതിയ പ്രഖ്യാപനം. വ്യവസായം, ഊർജ്ജം, ലോജിസ്റ്റിക്സ്, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ AI വ്യാപകമായി വിന്യസിക്കുന്നതിനുള്ള ദേശീയ പദ്ധതിക്ക് റഷ്യയും തുടക്കമിട്ടിട്ടുണ്ട്.
റഷ്യൻ പ്രസിഡന്റ് പുടിൻ അടുത്തിടെ രാജ്യത്തിന്റെ സമഗ്ര വികസനത്തിൽ AI നിർണായക പങ്ക് വഹിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനോടനുബന്ധിച്ച് റഷ്യൻ സർവകലാശാലകളിലും AI കേന്ദ്രീകൃത പഠനപദ്ധതികൾ വ്യാപിപ്പിച്ചുവരികയാണ്.
