മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് തുറന്ന കത്തയച്ച് മന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീ പദ്ധതി, വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്, ലൈഫ് മിഷൻ വീടുകൾ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശിവൻകുട്ടിയുടെ വിമർശനം.
ചന്ദ്രിക പത്രത്തിൽ ലേഖനമെഴുതി സർക്കാരിനെ വിമർശിക്കുന്നതിൽ ഒതുങ്ങാതെ, വിഷയങ്ങളിൽ വ്യക്തമായ നിലപാട് സ്വീകരിക്കാൻ തങ്ങൾ തയ്യാറാകണമെന്ന് കത്തിൽ ശിവൻകുട്ടി ആവശ്യപ്പെട്ടു. സർക്കാരിന്റെ തീരുമാനങ്ങളോട് വിയോജിപ്പുണ്ടെങ്കിൽ മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് നിലപാട് അറിയിക്കുകയും തീരുമാനങ്ങൾ തിരുത്താൻ ആവശ്യപ്പെടുകയും ചെയ്യണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അല്ലാത്തപക്ഷം, യുഡിഎഫ് സർക്കാരിന്റെ ഭാഗമായ മുസ്ലിം ലീഗ് മന്ത്രിമാരോട് രാജിവെക്കാൻ ആവശ്യപ്പെടാനുള്ള രാഷ്ട്രീയ ആർജവമെങ്കിലും നേതൃത്വം കാണിക്കണമെന്ന് ശിവൻകുട്ടി കത്തിൽ ആവശ്യപ്പെട്ടു.
സർക്കാരിന്റെ നയങ്ങളെയും തീരുമാനങ്ങളെയും വിമർശിക്കുമ്പോൾ അധികാരത്തിന്റെ ഭാഗമായിരിക്കുന്ന പാർട്ടികളുടെ ഉത്തരവാദിത്തവും വ്യക്തമാകേണ്ടതുണ്ടെന്നും, വിമർശനവും ഭരണപങ്കാളിത്തവും ഒരേസമയം മുന്നോട്ടുകൊണ്ടുപോകുന്ന സമീപനം ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു.
കത്തിൻ്റെ പൂർണരൂപം
ബഹുമാനപ്പെട്ട പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,
അഭിവാദ്യങ്ങൾ.
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തിൽ അങ്ങേയറ്റം ഗൗരവതരമായ ചില വിഷയങ്ങൾ അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ കത്തെഴുതുന്നത്. മതേതര കേരളം വലിയ ആശങ്കയോടെയാണ് യു.ഡി.എഫ് സർക്കാരിന്റെ സമീപകാല പ്രവർത്തനങ്ങളെ നോക്കിക്കാണുന്നത്. ഭരിക്കുന്ന കക്ഷികളിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് നേതൃത്വം ഇക്കാര്യങ്ങളിൽ പുലർത്തുന്ന മൗനവും അലംഭാവവും അങ്ങേയറ്റം ദുരൂഹമാണ്.മതേതരത്വത്തിന്റെ പാരമ്പര്യം പേറുന്നവരാണ് മുസ്ലിം ലീഗ് എന്ന് അവകാശപ്പെടുമ്പോൾ, ആ പാർട്ടിയുടെ നേതാക്കൾ ഇപ്പോൾ സ്വീകരിക്കുന്ന നിലപാടുകൾ വിരോധാഭാസമായി മാറുകയാണ്.
കേന്ദ്ര സർക്കാരിന്റെ ഭവന പദ്ധതിയിൽ പ്രധാനമന്ത്രിയുടെ ചിത്രമോ ലോഗോയോ പതിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാമെന്നുള്ള മന്ത്രി ഷാജിയുടെ പ്രസ്താവന, മതേതര കേരളത്തിന്റെ ആത്മവീര്യത്തിന് മേൽ പതിച്ച പ്രഹരമാണ്. സർക്കാർ പണം മുടക്കി പണിത അഞ്ചു ലക്ഷം വീടുകളിൽ ഒരു ഭരണകർത്താവിന്റെയും ചിത്രം പതിപ്പിക്കരുതെന്ന് നിർബന്ധബുദ്ധിയോടെ നിലപാടെടുത്തവരാണ് എൽ ഡി എഫ് സർക്കാർ. എന്നാൽ, ഇന്ന് യു.ഡി.എഫ് സർക്കാർ ആ പാരമ്പര്യത്തെ കാറ്റിൽപ്പറത്തി സംഘപരിവാർ അജണ്ടകൾക്ക് കുടപിടിക്കുകയാണ്.
പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ പച്ചക്കൊടി കാണിക്കാൻ ലീഗ് മന്ത്രിമാർ തയ്യാറായതും, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വെട്ടിക്കുറച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതും അങ്ങയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമല്ലോ. ചന്ദ്രിക പത്രത്തിൽ ലേഖനമെഴുതി ഇതിനെ വിമർശിക്കുന്നതിന് പകരം, ഈ തീരുമാനങ്ങൾ തിരുത്താൻ മുഖ്യമന്ത്രിയെ വിളിച്ച് കർശനമായ നിലപാട് സ്വീകരിക്കാനല്ലേ അങ്ങ് തയ്യാറാവേണ്ടിയിരുന്നത്? അത് ചെയ്യാൻ അങ്ങ് തയ്യാറല്ലെങ്കിൽ, മന്ത്രിമാരോട് രാജിവെക്കാൻ ആവശ്യപ്പെടാനുള്ള ആർജ്ജവമെങ്കിലും ലീഗ് നേതൃത്വം കാണിക്കണ്ടേ?
ഇതിനെല്ലാം പുറമെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതിലെ സംഘപരിവാർ രാഷ്ട്രീയം. സംഘപരിവാർ പശ്ചാത്തലമുള്ള ഒരാളെ ഇത്തരമൊരു സുപ്രധാന പദവിയിൽ നിയമിക്കുമ്പോൾ, അദ്ദേഹത്തിന്റെ മുൻകാല സോഷ്യൽ മീഡിയ ഇടപെടലുകൾ പോലും മറച്ചുവെക്കപ്പെട്ടത് ആരുടെ താല്പര്യപ്രകാരമാണ്? വോട്ടർ പട്ടികയിലും തിരഞ്ഞെടുപ്പ് പ്രക്രിയകളിലും ബി.ജെ.പിക്ക് അനായാസം ഇടപെടാൻ വഴിയൊരുക്കുന്നതല്ലേ ഈ നിയമനം?
മതേതരത്വവും കേരളത്തിന്റെ സാമൂഹിക സുസ്ഥിതിയും സംരക്ഷിക്കാൻ ഇനിയും സമയം അതിക്രമിച്ചിട്ടില്ല.യു.ഡി.എഫ് സർക്കാർ നടപ്പിലാക്കുന്ന ഇത്തരം കാവി അജണ്ടകൾക്കെതിരെ മതേതര ജനാധിപത്യ വിശ്വാസികളെ അണിനിരത്തി സി.പി.ഐ(എം) പോരാട്ടം തുടരുക തന്നെ ചെയ്യും.
സ്നേഹത്തോടെ,
വി. ശിവൻകുട്ടിസി.പി.ഐ(എം) സംസ്ഥാന സമിതി അംഗം, മുൻ മന്ത്രി
