ഇന്ത്യ–യുഎസ് വ്യാപാര കരാർ അസന്തുലിതം: വിശദാംശങ്ങൾ പാർലമെന്റിലും പൊതുജനങ്ങൾക്കും മുന്നിൽ വെക്കണം: സിപിഐ എം

ഇന്ത്യ–യുഎസ് വ്യാപാര കരാറിനെ അസന്തുലിതമായ ഒന്നായി വിശേഷിപ്പിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ. കരാറിന്റെ പൂർണ്ണ വിശദാംശങ്ങൾ പാർലമെന്റിലും പൊതുജനങ്ങൾക്കും മുന്നിൽ വച്ച് സമഗ്രമായ ചർച്ചയ്ക്ക് അവസരം ഒരുക്കണമെന്ന് പാർട്ടി ചൊവ്വാഴ്ച ആവശ്യപ്പെട്ടു.

ഇന്ത്യൻ വ്യവസായം, കൃഷി, അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താൽപ്പര്യങ്ങൾക്ക് ദോഷകരമായ എല്ലാ വ്യവസ്ഥകളും റദ്ദാക്കണമെന്ന് സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 18 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചുവെന്നും, അതേസമയം ഇന്ത്യ യുഎസ് ഉൽപ്പന്നങ്ങൾക്ക് മേലുള്ള താരിഫുകളും താരിഫ് ഇതര തടസ്സങ്ങളും പൂജ്യമായി കുറച്ചുവെന്നും പാർട്ടി ചൂണ്ടിക്കാട്ടി.

താരിഫുകൾ ഒഴിവാക്കുന്നത് രാജ്യത്ത് യുഎസ് ഉൽപ്പന്നങ്ങളുടെ ഒഴുക്ക് വർധിപ്പിക്കുകയും, ഇത് ഇന്ത്യൻ വ്യവസായങ്ങളെയും തൊഴിലാളികളുടെ ഉപജീവന മാർഗങ്ങളെയും ഗുരുതരമായി ബാധിക്കുമെന്നും സിപിഐ എം മുന്നറിയിപ്പ് നൽകി. താരിഫ് ഇതര തടസ്സങ്ങൾ നീക്കം ചെയ്യുന്നതിന്റെ അർത്ഥം ഇന്ത്യൻ കർഷകരെ സംരക്ഷിക്കുന്ന സബ്സിഡികളും മറ്റ് പിന്തുണാ നടപടികളും ഇല്ലാതാക്കുക എന്നതാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്താൻ സമ്മതിച്ചുവെന്നും, 500 ബില്യൺ ഡോളർ മൂല്യമുള്ള യുഎസ് ഊർജ്ജം, സാങ്കേതികവിദ്യ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവ വാങ്ങാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമായതായും ട്രംപ് അവകാശപ്പെട്ടതായി സിപിഐ എം പറഞ്ഞു. ഈ അവകാശവാദങ്ങൾ ശരിയാണെങ്കിൽ, ഇന്ത്യ–യുഎസ് വ്യാപാര കരാറിന്റെ അസമമായ സ്വഭാവവും രാജ്യത്തിന്റെ പരമാധികാരത്തെ പരിമിതപ്പെടുത്തുന്ന കീഴ്വഴക്ക നിലപാടും ഇതിലൂടെ വ്യക്തമാകുന്നതായും പാർട്ടി അഭിപ്രായപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക