തൃശൂര്‍ പൂരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ സംസ്ഥാനത്തെ നടുക്കിയ വന്‍ ദുരന്തമാണ് ഞായറാഴ്ച ഉണ്ടായത്. പൂരത്തിലെ കരിമരുന്ന് വിസ്മയത്തിനായുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്ഫോടനം ഉണ്ടായത്. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടിനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു അപകടം സംഭവിച്ചത്.
പ്രാഥമിക വിവരങ്ങള്‍ പ്രകാരം നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനകം തന്നെ മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്.
പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും നല്കാന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളും സജ്ജരാകാന്‍ ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.
സതീഷ് എന്നയാളുടെ വെടിക്കെട്ട് പുരയിലാണ് ആദ്യ സ്ഫോടനം ഉണ്ടായത്. തുടര്‍ച്ചയായ സ്ഫോടനത്തില്‍ അഞ്ച് പടക്കശാലകള്‍ പൂര്‍ണമായി കത്തി നശിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ശരീരഭാഗങ്ങള്‍ സമീപത്തെ പാടങ്ങളില്‍ ചിതറിക്കിടന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. തീ നിയന്ത്രണാതീതമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി തുടരുകയാണ്.
കിലോമീറ്ററുകള്‍ക്കപ്പുറം വരെ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ചാവക്കാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായും വിവരം ലഭിച്ചു. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അപകടത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ല. പടക്ക നിര്‍മാണത്തിനിടെ സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ചയുണ്ടായോയെന്നതടക്കം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ വരുന്നതുവരെ പ്രദേശത്ത് കര്‍ശന ജാഗ്രത തുടരുകയാണ്.
ഇതിനുമുമ്പ് 2006-ല്‍ തൃശൂര്‍ പൂരത്തിനായി പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര് മരണപ്പെട്ടിരുന്നു.
