ടിവി-റേഡിയോ പ്രക്ഷേപണ മേഖലയ്ക്ക് പുതിയ നിയമസംഹിത; ഏകീകൃത കരട് നിയമങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ

രാജ്യത്തെ ടെലിവിഷൻ, റേഡിയോ പ്രക്ഷേപണ മേഖലയിൽ സമഗ്ര പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച് കേന്ദ്ര സർക്കാർ. ‘ടെലികമ്മ്യൂണിക്കേഷൻസ് (ടെലിവിഷൻ, റേഡിയോ, അനുബന്ധ സേവനങ്ങൾ) നിയമങ്ങൾ, 2026’ എന്ന പേരിൽ പുതിയ കരട് നിയമങ്ങൾ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കി.

ടെലികമ്മ്യൂണിക്കേഷൻസ് ആക്ട് 2023ന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമരൂപീകരണം. നിലവിലുള്ള വിവിധ മാർഗ്ഗനിർദ്ദേശങ്ങളും ലൈസൻസിംഗ് വ്യവസ്ഥകളും ഏകീകരിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണ് ഈ പരിഷ്കാരത്തിന്റെ പ്രധാന ലക്ഷ്യം.

ടിവി, റേഡിയോ മേഖലയിലെ ബിസിനസ് നടപടിക്രമങ്ങൾ ലളിതമാക്കുകയും ‘Ease of Doing Business’ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പുതിയ കരട് നിയമങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. പുതിയ സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ നിലവിലെ പല പഴയ മാർഗ്ഗനിർദ്ദേശങ്ങളും ഒഴിവാക്കപ്പെടും.

കരടിൽ ഉൾപ്പെടുത്തിയ പ്രധാന സേവനങ്ങളിൽ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളുടെ അപ്‌ലിങ്കിംഗ്, ഡൗൺലിങ്കിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ, ഡയറക്ട്-ടു-ഹോം (DTH) സേവനങ്ങളുടെ ലൈസൻസിംഗ് നടപടികൾ, ഹെഡ്‌എൻഡ്-ഇൻ-ദി-സ്കൈ (HITS) സേവനങ്ങൾ, സ്വകാര്യ എഫ്എം റേഡിയോ വികസനം (ഘട്ടം-3), കൂടാതെ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളുടെ നിയന്ത്രണ ചട്ടങ്ങൾ എന്നിവ ഉൾപ്പെടുന്നു.

പുതിയ കരടിലെ പ്രധാന പരിഷ്കാരങ്ങളിൽ അനുമതി നടപടികൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതും ഉൾപ്പെടുന്നു. മുൻപ് നിർബന്ധിതമായിരുന്ന ‘ഗ്രാന്റ് ഓഫ് പെർമിഷൻ എഗ്രിമെന്റ്’ (GOPA) രീതി ഒഴിവാക്കും. ഇതിലൂടെ ലൈസൻസിംഗ് നടപടികൾ കൂടുതൽ വേഗത്തിലും ലളിതമായും നടത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.

അനുമതി നടപടികളുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ കൂടുതൽ സുതാര്യവും ഏകീകൃതവുമായ സംവിധാനം ഒരുക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഈ മാറ്റങ്ങൾ പ്രക്ഷേപണ മേഖലയിലെ നിക്ഷേപങ്ങൾക്കും സേവന വിപുലീകരണത്തിനും സഹായകരമാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ.

പൊതുജനങ്ങൾക്കും മറ്റ് മന്ത്രാലയങ്ങൾക്കും അഭിപ്രായങ്ങൾ സമർപ്പിക്കാൻ കരട് നിയമങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ജൂലൈ 27 വരെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക