സംസ്കൃതം ഇന്ത്യയുടെ ആത്മാവിനോട് ഉപമിക്കാവുന്ന ഭാഷയാണെന്നും രാജ്യത്തിന്റെ സംസ്കാരത്തിന്റെയും നാഗരികതയുടെയും തുടർച്ചയ്ക്ക് അതിന് നിർണായക സ്ഥാനമുണ്ടെന്നും മോഹൻ ഭാഗവത് . ഡൽഹിയിൽ സംസ്കൃത ഭാരതിയുടെ കേന്ദ്ര ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ വെറുമൊരു ഭൂമിശാസ്ത്രപരമായോ രാഷ്ട്രീയമായോ അസ്തിത്വമല്ല, മറിച്ച് ജീവിക്കുന്ന പാരമ്പര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. “സംസ്കൃതം ഈ രാജ്യത്തിന്റെ ചിന്താഗതിയുടെയും ജീവിത സംസ്കാരത്തിന്റെയും അടിത്തറയാണ്. അതിനാൽ അത് ഒരു ഭാഷ മാത്രമല്ല, രാജ്യത്തിന്റെ ആത്മാവാണ്,” എന്നും അദ്ദേഹം പറഞ്ഞു.
ഭാഷ പഠനത്തിന്റെ രീതിയെക്കുറിച്ചും ഭാഗവത് തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. സ്കൂളുകളിൽ ശ്ലോകങ്ങൾ ചൊല്ലിയതുകൊണ്ട് ബാല്യത്തിൽ സംസ്കൃതം ബുദ്ധിമുട്ടായി തോന്നിയെങ്കിലും, വീട്ടിൽ സ്വാഭാവികമായി സംസാരിച്ചപ്പോൾ അത് എളുപ്പമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഏതൊരു ഭാഷയും പുസ്തകങ്ങളിലൂടെയല്ല, മറിച്ച് തുടർച്ചയായ സംഭാഷണത്തിലൂടെയാണ് ഏറ്റവും എളുപ്പം പഠിക്കാനാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തുടനീളം സംസ്കൃതത്തോടുള്ള താൽപര്യം വർധിപ്പിക്കുന്നതിൽ സംസ്കൃത ഭാരതിയുടെ പങ്ക് അദ്ദേഹം പ്രശംസിച്ചു. കഴിഞ്ഞ 15 വർഷത്തിനിടെ സമൂഹത്തിന്റെ സമീപനത്തിൽ വലിയ മാറ്റമുണ്ടായതിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, പുതിയ ഓഫീസ് സ്ഥാപിച്ചത് പ്രവർത്തനങ്ങളുടെ വ്യാപനത്തിന്റെ ഫലമാണെന്നും അഭിപ്രായപ്പെട്ടു.
