സ്‌പോര്‍ട്‌സില്‍ സ്ത്രീ-പുരുഷ വിഭാഗീകരണം അനിവാര്യമാണെന്നും, ശാരീരിക ശേഷിയിലെ വ്യത്യാസം കാരണം പുരുഷന്മാർക്ക് പല കായിക ഇനങ്ങളിലും മേൽക്കോയ്മ നേടാൻ സാധ്യതയുണ്ടെന്നും ഒളിമ്പിക്‌സ് മെഡൽ ജേതാവ് സൈന നെഹ്‌വാള്‍ വ്യക്തമാക്കി. ഐഎംയുഎൻ ഫൗണ്ടർ സംഘടിപ്പിച്ച സംഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു താരം.
ലിംഗമാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു പ്രതികരിക്കുമ്പോൾ, “വളരെ ബുദ്ധിമുട്ടുള്ള ചോദ്യം” എന്നായിരുന്നു സൈനയുടെ ആദ്യ പ്രതികരണം. ഈ വിഷയത്തിൽ വ്യക്തിഗത അഭിപ്രായങ്ങളെക്കാൾ ആഴത്തിലുള്ള ശാസ്ത്രീയവും സാമൂഹികവുമായ ധാരണ ആവശ്യമാണ് എന്നും അവർ പറഞ്ഞു.
പുരുഷന്മാർ ശാരീരികമായി കൂടുതൽ ശക്തരാകാൻ സാധ്യതയുണ്ടെന്നും, കൂടുതൽ ശക്തിയായി അടിക്കാനും ഉയരത്തിൽ ചാടാനും വേഗത്തിൽ ഓടാനും കഴിവുള്ളവരായിരിക്കാമെന്നും സൈന വിശദീകരിച്ചു. അതുകൊണ്ടുതന്നെ പുരുഷ സിംഗിള്‍സ്, വനിതാ സിംഗിള്‍സ് തുടങ്ങിയ മത്സരങ്ങൾ വേർതിരിച്ചാണ് നടത്തുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
കായികരംഗത്ത് പ്രവേശിക്കുന്നതിന് മുമ്പ് ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ കഴിയുമായിരുന്നില്ലെന്നും, പുരുഷന്മാരുടെയും സ്ത്രീകളുടെയും ശാരീരിക ശേഷിയിൽ വ്യക്തമായ വ്യത്യാസമുണ്ടെന്ന തിരിച്ചറിവാണ് പിന്നീട് ലഭിച്ചതെന്നും സൈന പറഞ്ഞു. ലിംഗമാറ്റം കായികരംഗത്ത് അടുത്തിടെ കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണെന്നും അവർ കൂട്ടിച്ചേർത്തു.
