കേരള നിയമസഭയുടെ അവസാന സമ്മേളനത്തിൽ അസാധാരണ സംഭവവികാസങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ മുഴുവൻ ഭാഗങ്ങളും ഗവർണർ രാജേന്ദ്ര അർലേക്കർ വായിക്കാതെയാണ് സഭയിൽ പ്രസംഗം നടത്തിയത്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിൽ മാറ്റം വരുത്തിയായിരുന്നു ഗവർണറുടെ വായന.
ഗവർണറുടെ പ്രസംഗത്തിന് പിന്നാലെ അസാധാരണ നീക്കമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. ഗവർണർ വായിക്കാതെ വിട്ട ഭാഗങ്ങൾ മുഖ്യമന്ത്രി സഭയിൽ വായിച്ചു. മന്ത്രിസഭ അംഗീകരിച്ച പൂർണ നയപ്രഖ്യാപനം തന്നെ അംഗീകരിക്കണമെന്ന പ്രമേയം അദ്ദേഹം സഭയിൽ അവതരിപ്പിച്ചു.
സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ ദീർഘകാലമായി കെട്ടിക്കിടക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും, അതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ച് വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണെന്ന വിവരങ്ങളും ഗവർണർ നയപ്രഖ്യാപനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. കൂടാതെ, കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ പ്രതികൂല നടപടികൾ മൂലം കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനെ കുറിച്ചുള്ള പരാമർശങ്ങളും പ്രസംഗത്തിൽ ഉൾപ്പെടുത്തിയില്ല.
ഗവർണറെ യാത്രയാക്കിയ ശേഷം സഭയിലെത്തിയ മുഖ്യമന്ത്രി ഈ മുഴുവൻ ഭാഗങ്ങളും വായിച്ചു. അവ ഉൾപ്പെടുത്തി നയപ്രഖ്യാപനം സഭയിൽ അച്ചടിച്ച് വിതരണം ചെയ്യണമെന്ന ആവശ്യവും പ്രമേയമായി അദ്ദേഹം അവതരിപ്പിച്ചു.
