ഒരാളുടെ തിട്ടൂരം മാത്രം സ്വീകരിച്ചുകൊണ്ട് സ്ഥാനാർത്ഥിയെ നിർണയിക്കുന്ന പാർട്ടിയല്ല കോൺഗ്രസ് :കെസി വേണുഗോപാൽ

ഒരാളുടെ തിട്ടൂരം മാത്രം സ്വീകരിച്ചുകൊണ്ട് സ്ഥാനാർത്ഥിയെ നിർണയിക്കുന്ന പാർട്ടിയല്ല കോൺഗ്രസെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. പല തട്ടിൽ ഉള്ള തീരുമാനങ്ങളുടെയും ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം പൂർത്തീകരിച്ചത്. ജനാധിപത്യ പാർട്ടിയായതിനാൽ അഭിപ്രായങ്ങൾ ഉണ്ടാകും. പക്ഷേ ഒരു കോൺഗ്രസുകാരൻ ആണെങ്കിൽ യുഡിഎഫിനെയും കോൺഗ്രസിനെയും വിജയിപ്പിക്കാൻ എല്ലാം മറന്ന് കൂടെയുണ്ടാകുമെന്നാണ് അനുഭവങ്ങൾ തെളിയിച്ചിരിക്കുന്നത്. ചാലക്കുടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോൾ സിപിഎമ്മിന്റെ അവസ്ഥ എന്തെന്നാൽ ഒരു മന്ത്രിയെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ട് അയാൾ ഇതുവരെ പ്രചാരണത്തിന് പോലും ഇറങ്ങിയിട്ടില്ല. ഇതിന് കാരണം മന്ത്രിക്ക് പോലും ഉറപ്പാണ് ആ മണ്ഡലത്തിൽ ജയിക്കില്ലെന്ന്. അഞ്ചു മണ്ഡലങ്ങളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ഇനിയും എൽഡിഎഫിന് കഴിഞ്ഞിട്ടില്ല. അവരാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ച് സംസാരിക്കുന്നത്. ഇതുപോലെ ശാന്തത നിറഞ്ഞ ഒരു സ്ഥാനാർത്ഥി നിർണ്ണയം കോൺഗ്രസിൽ അടുത്തകാലത്ത് ഉണ്ടായിട്ടില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വെറുതെയല്ല. കേരളത്തിലെ സഹോദരിമാരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന വിപ്ലവകരമായ മാറ്റമാണത്. കെഎസ്ആർടിസിയെ നഷ്ടത്തിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന പദ്ധതിയാണെന്ന് അതെന്ന് വിലപിക്കുന്നവർ നേരെ കർണാടകയിലും തെലുങ്കാനയിലും പോയി നോക്കൂ. കോൺഗ്രസ് ഭരിക്കുന്ന ഈ രണ്ടു സംസ്ഥാനങ്ങളിലും വിജയകരമായി നടപ്പാക്കിയ ഈ പദ്ധതിയാണ് സ്ത്രീകളുടെ സൗജന്യ യാത്രയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സ്വർണ്ണ ധ്വജവും കട്ടളപാളിയും കട്ടെടുത്ത വരെ ഇപ്പോഴും മുഖ്യമന്ത്രി ഇപ്പോഴും ന്യായീകരിക്കുകയാണ്. മുഖ്യമന്ത്രി ഇരിക്കുന്നത് ഇപ്പോഴും രാജാവായിട്ടാണ്. രാജാവും പ്രജകളും തമ്മിലുള്ള ബന്ധം പോലെയാണ് മുഖ്യമന്ത്രിക്ക് ജനങ്ങളോട് ഉള്ളത്. രാജാവ് തരുന്നത് കിട്ടിയാൽ വാങ്ങി കൊണ്ടു പോകാം. പരാതി എന്നും പറയാൻ കഴിയില്ല. അത്തരത്തിലാണ് കേരളം പോകുന്നത്, അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഇതുവരെ ഉണ്ടാകാത്ത ആഭ്യന്തര യുദ്ധം നടക്കുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക