തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് ആശ്വാസമായി യുവജന നേതാവും മുഖ്യമന്ത്രിഎം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ വിജയം നേടി. ടിവികെയുടെ ശക്തമായ മുന്നേറ്റത്തില്‍ ഡിഎംകെ തിരിച്ചടി നേരിട്ടപ്പോഴും ചെപ്പോക്ക്–തിരുവള്ളിക്കേണി മണ്ഡലം ഉദയനിധി നിലനിര്‍ത്തുകയായിരുന്നു. 62,992 വോട്ടുകള്‍ നേടിയാണ് ഉദയനിധി വിജയിച്ചത്.
ടിവികെ സ്ഥാനാര്‍ഥിയായ ഡി. സെല്‍വത്തെ 7,140 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഡി. സെല്‍വം മുന്‍ കോണ്‍ഗ്രസ് നേതാവാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തോല്‍വി നേരിട്ട സാഹചര്യത്തില്‍, നിയമസഭയില്‍ ഡിഎംകെയെ നയിക്കാനുള്ള ചുമതല ഉദയനിധിക്കാകും ലഭിക്കുക എന്നതാണ് രാഷ്ട്രീയ നിരീക്ഷണം. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാര്‍ട്ടിയുടെ രാഷ്ട്രീയ യാത്ര തുടരുന്നതില്‍ ആത്മവിശ്വാസമുണ്ടെന്ന് സ്റ്റാലിന്‍ പ്രതികരിച്ചിരുന്നു.
അതേസമയം, ടിവികെയുടെ അപ്രതീക്ഷിത ഉയര്‍ച്ച ഡിഎംകെയ്ക്ക് വലിയ നഷ്ടമുണ്ടാക്കി. ചെന്നൈ മേഖലയിലായി ഉദയനിധിയെ കൂടാതെ മന്ത്രി പി.കെ. ശേഖര്‍ ബാബു മാത്രമാണ് ഡിഎംകെ സ്ഥാനാര്‍ഥികളില്‍ നിന്ന് വിജയിച്ചത്.
