അഴിമതിക്കെതിരെ ‘ഓപ്പറേഷന്‍ സീറോ’; എഐ നിരീക്ഷണവുമായി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് അഴിമതി തടയുന്നതിനായി പുതിയ കര്‍മപദ്ധതിയുമായി സര്‍ക്കാര്‍. ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിക്ക് പിന്നാലെ ഇപ്പോള്‍ ‘ഓപ്പറേഷന്‍ സീറോ’ എന്ന പേരിലാണ് പുതിയ അഴിമതി വിരുദ്ധ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതിയും ക്രമക്കേടുകളും തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.

പദ്ധതിയുടെ രൂപരേഖ വിജിലന്‍സ് മേധാവി തയ്യാറാക്കിയിട്ടുണ്ട്. കൃത്രിമ ബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ നിരീക്ഷണ സംവിധാനത്തിലാക്കാനാണ് തീരുമാനം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന ഉന്നതതല യോഗത്തില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

പൊതുപ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അഴിമതി തടയുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക സഹായത്തോടെ നിരീക്ഷിച്ച് ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമാകുമെന്നാണ് സൂചന.

അതേസമയം, ആഭ്യന്തരമന്ത്രി നേരത്തെ പ്രഖ്യാപിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയും നടപ്പാക്കല്‍ ഘട്ടത്തിലേക്ക് കടക്കുകയാണ്. ‘ഓപ്പറേഷന്‍ തൂഫാന്‍: ദ നര്‍ക്കോ ഹണ്ട്’ എന്ന പേരില്‍ ജൂണ്‍ ഒന്നുമുതല്‍ ലഹരിവിരുദ്ധ നടപടികള്‍ സംസ്ഥാനത്ത് ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടികള്‍. മയക്കുമരുന്ന് വിതരണ കേന്ദ്രങ്ങളുടെ ഉറവിടം കണ്ടെത്തുക, വിതരണ ശൃംഖല നിരീക്ഷിക്കുക, പ്രചാരകരെ തിരിച്ചറിയുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

മയക്കുമരുന്ന് ശൃംഖലയുടെ വേരുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നതിനാല്‍, മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികളുമായി സംസ്ഥാന പൊലീസ് മേധാവി ചര്‍ച്ചകള്‍ നടത്തുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിച്ചത്.

മറുപടി രേഖപ്പെടുത്തുക