ഗ്രീൻലാൻഡിൽ അമേരിക്കൻ സൈനിക സാന്നിധ്യം ശക്തമാക്കും; ഡെൻമാർക്കുമായി കരാർ പ്രഖ്യാപിച്ച് ട്രംപ്

ഗ്രീൻലാൻഡിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഡെൻമാർക്കുമായും ഗ്രീൻലാൻഡ് അധികൃതരുമായും അമേരിക്ക ധാരണയിലെത്തിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗ്രീൻലാൻഡിന്റെ സുരക്ഷയിലും പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അമേരിക്കയ്ക്ക് സ്ഥിരമായ പങ്കാളിത്തം ഉറപ്പാക്കുന്നതാണ് കരാറെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ കരാർ ഗ്രീൻലാൻഡിന്റെ പരമാധികാരം അമേരിക്കയ്ക്ക് കൈമാറുന്നതല്ലെന്നും ഡെൻമാർക്കും ഗ്രീൻലാൻഡും വ്യക്തമാക്കി.

ട്രൂത്ത് സോഷ്യലിലെ കുറിപ്പിലാണ് ട്രംപ് കരാർ പ്രഖ്യാപിച്ചത്. ഗ്രീൻലാൻഡിന്റെ സുരക്ഷ ഉറപ്പാക്കാനും പ്രതിരോധിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള അമേരിക്കയുടെ കഴിവ് കരാർ ഉറപ്പാക്കുന്നതായാണ് ട്രംപിന്റെ വിശദീകരണം. ഗ്രീൻലാൻഡിൽ അമേരിക്ക വലിയ സൈനിക സാന്നിധ്യം വികസിപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രീൻലാൻഡിൽ അമേരിക്കയുടെ എതിരാളികളായ രാജ്യങ്ങൾക്ക് സൈനിക താവളമോ സൈനിക സാന്നിധ്യമോ സ്ഥാപിക്കുന്നതിനും തന്ത്രപ്രധാനമായ നിക്ഷേപങ്ങൾ നടത്തുന്നതിനും നിയന്ത്രണമുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. ചൈനയുടെയും റഷ്യയുടെയും ആർട്ടിക് മേഖലയിലെ സ്വാധീനം തടയുന്നത് അമേരിക്കയുടെ പ്രധാന സുരക്ഷാ ആശങ്കകളിലൊന്നാണ്.

അതേസമയം, ഗ്രീൻലാൻഡിന്റെ പരമാധികാരവും പ്രദേശിക അഖണ്ഡതയും ഗ്രീൻലാൻഡ് ജനതയുടെ സ്വയംനിർണ്ണയാവകാശവും കരാർ അംഗീകരിക്കുന്നതായി ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സൻ വ്യക്തമാക്കി. ആർട്ടിക്, വടക്കൻ അറ്റ്ലാന്റിക് മേഖലകളിലെ സംയുക്ത സുരക്ഷ ശക്തിപ്പെടുത്തുന്നതിന് കരാർ സഹായിക്കുമെന്നും അവർ പറഞ്ഞു.

ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസണും കരാറിനെ സ്വാഗതം ചെയ്തു. ഗ്രീൻലാൻഡിന്റെ താൽപ്പര്യങ്ങളും അന്താരാഷ്ട്ര സഹകരണത്തിലെ സ്ഥാനവും അംഗീകരിക്കുന്നതാണ് കരാറെന്നും ഇത് എല്ലാവർക്കും പ്രയോജനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ കരാർ ഉടൻ പ്രാബല്യത്തിൽ വരില്ല. അടുത്തയാഴ്ച ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭാ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ കരാർ ഔദ്യോഗികമായി ഒപ്പുവയ്ക്കാനാണ് നിലവിലെ ധാരണ. തുടർന്ന് ഡെൻമാർക്കിലെയും ഗ്രീൻലാൻഡിലെയും ആവശ്യമായ പാർലമെന്ററി നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.

ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിനെ അമേരിക്ക ഏറ്റെടുക്കണമെന്ന ആവശ്യം ട്രംപ് നേരത്തെ പലതവണ ഉന്നയിച്ചിരുന്നു. ദ്വീപിന്റെ തന്ത്രപ്രധാനമായ ആർട്ടിക് സ്ഥാനം, റഷ്യയുടെയും ചൈനയുടെയും സാധ്യതയുള്ള സ്വാധീനം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ ആവശ്യം അമേരിക്കയും ഡെൻമാർക്കും തമ്മിലുള്ള ബന്ധത്തിൽ നേരത്തെ സംഘർഷത്തിനും കാരണമായിരുന്നു.

പുതിയ ധാരണ ഗ്രീൻലാൻഡിന്റെ ഉടമസ്ഥാവകാശം അമേരിക്കയ്ക്ക് കൈമാറുന്നില്ല. പകരം, ദ്വീപിലെ അമേരിക്കൻ സൈനിക സാന്നിധ്യവും സുരക്ഷാ സഹകരണവും വിപുലീകരിക്കുന്നതിനുള്ള ചട്ടക്കൂടാണ് ഒരുക്കുന്നത്.

മറുപടി രേഖപ്പെടുത്തുക