കേരളത്തിലെ മദ്യവിൽപ്പന തുടർച്ചയായി റെക്കോർഡുകൾ സൃഷ്ടിക്കുന്നതിനിടെ സംസ്ഥാനത്ത് ബിയർ ഉപഭോഗത്തിലും വർധന. കഴിഞ്ഞ വർഷം 29.15 ശതമാനമായിരുന്ന ബിയർ വിൽപ്പന ഈ വർഷം 32.66 ശതമാനമായി ഉയർന്നു. 3.5 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. 2023-24 വർഷത്തിലും ബിയർ വിൽപ്പനയിൽ കുറവുണ്ടായിരുന്നു.
കഴിഞ്ഞ 15 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ബിയർ വിൽപ്പനയിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാകും. ബാറുകൾ അടച്ചുപൂട്ടിയ 2020-21 കാലയളവിൽ ബിയർ വിൽപ്പന 27.95 ശതമാനമായിരുന്നു. 2015-16ൽ ഇത് 43.50 ശതമാനമായിരുന്നു.
മഴ കുറവുള്ള വർഷങ്ങളിൽ ബിയർ വിൽപ്പന വർധിക്കുന്ന പ്രവണതയുണ്ടെന്ന് കേരള ബാർ ഹോട്ടൽ അസോസിയേഷൻ മുൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണി പറഞ്ഞു. കടുത്ത ചൂടിൽ ചൂടുള്ള മദ്യത്തിന് പകരം പലരും തണുത്ത ബിയർ തിരഞ്ഞെടുക്കുന്നതാണ് വിൽപ്പന ഉയരാനുള്ള പ്രധാന കാരണമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ഇതര സംസ്ഥാന തൊഴിലാളികളുടെ വരവും ബിയർ ഉപഭോഗം വർധിക്കാൻ കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ബിയർ ഉപഭോക്താക്കളിൽ വലിയൊരു വിഭാഗം ഇതര സംസ്ഥാന തൊഴിലാളികളാണെന്നും ചൂട് കാരണം ഇവരിൽ പലരും ബിയർ തിരഞ്ഞെടുക്കുന്നുണ്ടെന്നും രാജ്കുമാർ ഉണ്ണി വ്യക്തമാക്കി.
കൂടുതൽ ബ്രാൻഡുകൾ വിപണിയിലെത്തിയതും ബിയർ വിൽപ്പന വർധിക്കാൻ കാരണമായി. നേരത്തെ ഏഴ് ബ്രാൻഡുകൾ മാത്രമാണ് ലഭ്യമായിരുന്നതെങ്കിൽ കിങ്ഫിഷറിനായിരുന്നു വിൽപ്പനയുടെ വലിയൊരു പങ്ക്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിപണിയിൽ ലഭ്യമായ ബ്രാൻഡുകളുടെ എണ്ണം 30 വരെ ഉയർന്നു. 350 മില്ലിയുടെ ചെറിയ കുപ്പികൾ എത്തിയതും വിൽപ്പന വർധിക്കാൻ കാരണമായതായി രാജ്കുമാർ ഉണ്ണി പറഞ്ഞു.
അതേസമയം, ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപ്പനയിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ മാത്രം ബെവ്കോ വഴി 512.11 കോടി രൂപയുടെ മദ്യവിൽപ്പന നടന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 460.8 കോടി രൂപയായിരുന്നു വിൽപ്പന.
