ശബരിമലയുടെ പവിത്രത സംരക്ഷിക്കാൻ അയ്യപ്പ ഭക്തരും ഹിന്ദു സമൂഹവും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ആന്ധ്രപ്രദേശ് ബിജെപി അധ്യക്ഷൻ പി.വി.എൻ. മാധവ്. വിജയവാഡയിലെ തുമ്മലപ്പള്ളി കലാക്ഷേത്രത്തിൽ തിങ്കളാഴ്ച നടന്ന അയ്യപ്പ ഗുരുസ്വാമിമാരുടെ ദേശീയ സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരീശ്വരവാദികളും ചില വിജാതീയരും ഹിന്ദുമതത്തെ ആക്രമിക്കുകയാണെന്ന് മാധവ് ആരോപിച്ചു. തിരുമലയുടെ പവിത്രത തകർക്കാനുള്ള ശ്രമങ്ങൾ മുൻകാലങ്ങളിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏഴ് കുന്നുകളെ രണ്ട് കുന്നുകളാക്കി മാറ്റാനും തിരുമലയിലെ ആചാരങ്ങളിൽ മാറ്റം വരുത്താനും ശ്രമങ്ങൾ നടന്നപ്പോൾ ഹിന്ദു സമൂഹം ഒന്നിച്ച് അതിനെ ചെറുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേ മനോഭാവത്തോടെ ശബരിമലയുടെ പവിത്രത സംരക്ഷിക്കാനും അയ്യപ്പ ഭക്തർ മുന്നോട്ടുവരണമെന്ന് മാധവ് ആവശ്യപ്പെട്ടു. ധർമത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ നേരിടാൻ വിശ്വാസികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ പങ്കെടുത്ത ടിടിഡി ബോർഡ് അംഗം ഭാനു പ്രകാശ് റെഡ്ഡി, അയ്യപ്പ ഭക്തർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് വ്യക്തമാക്കി. കേരള സർക്കാരിനെ വിമർശിച്ച അദ്ദേഹം, സർക്കാർ വാക്കുകളിൽ മാത്രമല്ല, പ്രവൃത്തിയിലും ഇടപെടണമെന്നും ആവശ്യപ്പെട്ടു.
ടിടിഡി നിയമപ്രകാരം മറ്റ് ക്ഷേത്രങ്ങളിലും അന്നപ്രസാദം വിതരണം ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും ഇക്കാര്യം പി.വി.എൻ. മാധവുമായി ചർച്ച ചെയ്ത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഭാനു പ്രകാശ് റെഡ്ഡി പറഞ്ഞു.
അയ്യപ്പ ഭക്തർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്രത്തിലെ എൻഡിഎ സർക്കാരിന്റെ സഹകരണത്തോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് അയ്യപ്പ ഭക്തരുടെ മാത്രം പ്രശ്നമല്ലെന്നും ഹിന്ദു സമൂഹത്തിന്റെ പൊതുവായ വിഷയമാണെന്നും ഭാനു പ്രകാശ് റെഡ്ഡി പറഞ്ഞു.
