അമേരിക്കയുമായി ചർച്ചകൾ നടത്താൻ ഇറാൻ തയ്യാറാണെന്ന് പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ. എന്നാൽ വാഷിംഗ്ടണിന്റെ നടപടികളിൽ ജാഗ്രത വേണമെന്നും, അമേരിക്കയും തങ്ങളുടെ ഭാഗത്തെ പ്രതിബദ്ധതകൾ പാലിച്ചാൽ മാത്രമേ ഇറാനും കരാറിലെ വ്യവസ്ഥകൾ പാലിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂണിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ച ധാരണാപത്രം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളെക്കുറിച്ച് വെള്ളിയാഴ്ച രാത്രി നടന്ന ടെലിവിഷൻ അഭിമുഖത്തിലാണ് പെഷേഷ്കിയാൻ നിലപാട് വ്യക്തമാക്കിയത്. ഇരുപക്ഷവും പരസ്പരവും ആനുപാതികവുമായ നടപടികൾ സ്വീകരിച്ചാൽ ചർച്ചകളിലൂടെ മുന്നോട്ടുപോകാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ധാരണാപത്രത്തിന്റെ ഭാഗമായി ഇറാനെതിരായ നാവിക ഉപരോധവും എണ്ണ, പെട്രോകെമിക്കൽ ഉപരോധങ്ങളും പിൻവലിക്കുന്നതിനും മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുന്നതിനും അമേരിക്ക നടപടി സ്വീകരിക്കുമെന്നായിരുന്നു പ്രതീക്ഷ. കരാർ നടപ്പാക്കിയ കാലയളവിൽ ഇറാൻ ഏകദേശം 90 ദശലക്ഷം ബാരൽ എണ്ണ കയറ്റുമതി ചെയ്തതായും പെഷേഷ്കിയാൻ പറഞ്ഞു.
ജൂൺ 18ന് ഒപ്പുവച്ച ധാരണപ്രകാരം 60 ദിവസത്തിനുള്ളിൽ ചർച്ചകൾ നടത്തി അന്തിമ കരാറിലെത്താനായിരുന്നു തീരുമാനം. എന്നാൽ പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ചർച്ചകളുടെ ഭാവി അനിശ്ചിതത്വത്തിലായി.
ഇറാൻ കടുത്ത സാമ്പത്തിക സമ്മർദ്ദം നേരിടുന്നതിനിടെയാണ് പെഷേഷ്കിയാന്റെ പ്രതികരണം. പണപ്പെരുപ്പം, തൊഴിലില്ലായ്മ, വിലക്കയറ്റം, വിപണി നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ കൂടുതൽ ഗൗരവമായ ഇടപെടൽ നടത്തണമെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി ആവശ്യപ്പെട്ടു.
സാമ്പത്തിക വളർച്ചയും നിക്ഷേപവും ഉൽപാദനവും വർധിപ്പിക്കണമെന്നും ആഭ്യന്തര ഉൽപാദനത്തെ കൂടുതൽ ആശ്രയിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. അതേസമയം, ഇറാനെതിരായ യുഎസ് സാമ്പത്തിക സമ്മർദ്ദം ശക്തമാകുകയാണ്. ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
