ഇറാനിൽ കൂടുതൽ ആക്രമണങ്ങൾ നടത്താൻ യുഎസ് സൈന്യം തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ രാത്രി നടത്തിയ ആക്രമണം ശക്തമായിരുന്നെന്നും ആവശ്യമായ സമയത്ത് വീണ്ടും ആക്രമണം നടത്താൻ യുഎസ് സജ്ജമാണെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു.
ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിക്കാൻ ശ്രമിച്ച പുതിയ സംവിധാനങ്ങൾ യുഎസ് സൈന്യം തകർത്തതായും ട്രംപ് അവകാശപ്പെട്ടു. അതേസമയം, ചൊവ്വാഴ്ച രാത്രിയിലെ യുഎസ് ആക്രമണത്തിൽ തെക്കൻ ഇറാനിലെ ഒരു വിവാഹച്ചടങ്ങ് നടന്ന സ്ഥലത്തിന് നേരെ ആക്രമണമുണ്ടായെന്നും നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും ഇറാനിയൻ ഉദ്യോഗസ്ഥർ ആരോപിച്ചു.
സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. യുഎസ് സൈന്യം സാധാരണക്കാരെ ലക്ഷ്യമിടാറില്ലെന്നും കമാൻഡ് വ്യക്തമാക്കി.
അതിനിടെ, ഹോർമുസ് കടലിടുക്കിന് ‘ട്രംപ് സ്ട്രെയിറ്റ്’ എന്ന് പേര് നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ട്രംപ് പിന്നോട്ട് പോയി. “അത് അവിടെ വലിച്ചെറിയപ്പെട്ട ഒരു ആശയം മാത്രമാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് പറഞ്ഞതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമാകുന്നതിൽ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇറാനിലെ വിവാഹച്ചടങ്ങിനിടെയുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ആക്രമണം ഉൾപ്പെടെയുള്ള സിവിലിയൻ നാശനഷ്ടങ്ങളിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
സിവിലിയന്മാർക്കെതിരായ എല്ലാ ആക്രമണങ്ങളെയും അപലപിച്ച ഗുട്ടെറസ്, അന്താരാഷ്ട്ര മാനുഷിക നിയമത്തിലെ വേർതിരിവ്, ആനുപാതികത, മുൻകരുതൽ തുടങ്ങിയ തത്വങ്ങൾ എല്ലാ കക്ഷികളും പാലിക്കണമെന്ന് ആവശ്യപ്പെട്ടു. സൈനിക നടപടികൾ ഉടൻ അവസാനിപ്പിച്ച് സംയമനം പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അമേരിക്കയും ഇറാനും അടിയന്തരമായി നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു. സംഭാഷണത്തിലൂടെയും ചർച്ചകളിലൂടെയും മാത്രമേ മേഖലയിൽ സമഗ്രവും സുസ്ഥിരവുമായ പരിഹാരം സാധ്യമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. തുടരുന്ന സംഘർഷം സാധാരണക്കാർക്കും മധ്യപൂർവദേശത്തിനാകെയും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.
