കിഴക്കൻ പസഫിക്കിൽ അമേരിക്കൻ സൈനിക നടപടി; മയക്കുമരുന്ന് കടത്ത് സംശയിച്ച് ഇക്വഡോറിയൻ കപ്പലുകൾ കടലിൽ മുക്കി

കിഴക്കൻ പസഫിക് സമുദ്രത്തിൽ മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന നിരവധി ഇക്വഡോറിയൻ വ്യാപാര കപ്പലുകൾ യുഎസ് സൈന്യം തടഞ്ഞുനിർത്തി നശിപ്പിച്ചു. എന്നാൽ കപ്പലുകൾ തകർക്കുന്നതിന് മുമ്പ് ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇക്വഡോറിയൻ അധികൃതർക്ക് കൈമാറിയതായി യുഎസ്, ഇക്വഡോർ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

സെപ്റ്റംബർ 5, 6 തീയതികളിലാണ് നടപടി നടത്തിയതെന്ന് യുഎസ് സതേൺ കമാൻഡ് അറിയിച്ചു. മയക്കുമരുന്ന് കടത്തുസംഘങ്ങൾ കടലിൽ സ്ഥാപിച്ചിരുന്ന ‘പൊങ്ങിക്കിടക്കുന്ന ഇന്ധന സ്റ്റേഷനുകൾ’ ലക്ഷ്യമിട്ടായിരുന്നു ഓപ്പറേഷനെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. യുഎസ്എസ് സാൻ അന്റോണിയോയിൽനിന്ന് പുറപ്പെട്ട ഹെലികോപ്റ്ററുകൾ കപ്പലുകളിലെ ജീവനക്കാരെ ഒഴിപ്പിച്ചശേഷം ആയുധങ്ങൾ ഉപയോഗിച്ച് കപ്പലുകൾ നശിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും യുഎസ് സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

ഇക്വഡോറിലെ ക്രിമിനൽ സംഘമായ ‘ലോസ് ചോനെറോസ്’യുമായി ഈ ഇന്ധന സ്റ്റേഷനുകൾക്ക് ബന്ധമുണ്ടെന്നാണ് യുഎസ് ഉദ്യോഗസ്ഥരുടെ സംശയം. സംഘടനയെ യുഎസ് നേരത്തെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. പൊങ്ങിക്കിടക്കുന്ന ഇന്ധന സ്റ്റേഷനുകളിൽനിന്ന് ചെറിയ സ്പീഡ് ബോട്ടുകൾ ഇന്ധനം നിറയ്ക്കുകയും തുടർന്ന് വടക്കേ അമേരിക്കൻ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുകയും ചെയ്യുന്നുവെന്നാണ് ഇക്വഡോർ ആഭ്യന്തര മന്ത്രി ജോൺ റീംബർഗ് വിശദീകരിച്ചത്.

കഴിഞ്ഞ ഒരു വർഷമായി യുഎസ് നടത്തിവരുന്ന ‘ഓപ്പറേഷൻ സതേൺ സ്പിയർ’ന്റെ ഭാഗമായുള്ള നാലാമത്തെ നടപടിയാണിതെന്നാണ് വിവരം. ഓപ്പറേഷന്റെ ഭാഗമായി ഇതുവരെ 70-ലധികം കപ്പലുകൾ നശിപ്പിക്കുകയും 220-ലധികം പേർ കൊല്ലപ്പെടുകയും ചെയ്തതായി കണക്കാക്കുന്നു. ഏറ്റവും പുതിയ നടപടിയിൽ ജീവനക്കാരെ നേരത്തെ കസ്റ്റഡിയിലെടുത്തതിനാൽ ജീവഹാനി ഒഴിവാക്കാനായെന്നാണ് അധികൃതരുടെ വിശദീകരണം.

ഏകദേശം 28 ക്രൂ അംഗങ്ങളെ മാന്ത തുറമുഖത്ത് ഇക്വഡോർ അധികൃതർക്ക് കൈമാറിയതായി ഇക്വഡോർ ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, കപ്പലുകളിലുണ്ടായിരുന്ന ജീവനക്കാരുടെ ബന്ധുക്കൾ മയക്കുമരുന്ന് കടത്ത് ആരോപണം നിഷേധിച്ചു. ഇവർ മത്സ്യത്തൊഴിലാളികൾ മാത്രമാണെന്നും അവരുടെ കൈവശം നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ലെന്നും ബന്ധുക്കൾ വാദിച്ചു.

എന്നാൽ ക്രിമിനൽ സംഘങ്ങളുടെ ലോജിസ്റ്റിക് ശൃംഖല തകർക്കുന്നതിനായാണ് യുഎസും ഇക്വഡോറും സംയുക്തമായി നടപടി സ്വീകരിച്ചതെന്നാണ് ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരുടെ വിശദീകരണം.

മറുപടി രേഖപ്പെടുത്തുക