രാജ്യത്ത് പ്ലാസ്റ്റിക് അഥവാ പോളിമർ കറൻസി നോട്ടുകൾ അവതരിപ്പിക്കുന്നതിലേക്കുള്ള സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കാർ. 10 രൂപയുടെയും 20 രൂപയുടെയും പോളിമർ നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിൽ അറിയിച്ചു.
പരീക്ഷണ പദ്ധതിയുടെ ഭാഗമായി 10 രൂപയുടെയും 20 രൂപയുടെയും മൂല്യമുള്ള പോളിമർ നോട്ടുകൾ 100 കോടി രൂപ വീതം ആർബിഐ പുറത്തിറക്കും. ഇന്ത്യൻ കാലാവസ്ഥാ സാഹചര്യങ്ങളിൽ ഈ നോട്ടുകളുടെ ഈടുതലും പ്രവർത്തനക്ഷമതയും വിലയിരുത്തുകയാണ് ഫീൽഡ് പരീക്ഷണങ്ങളുടെ പ്രധാന ലക്ഷ്യം. പരീക്ഷണ ഫലങ്ങൾ തൃപ്തികരമായാൽ മാത്രമേ രാജ്യവ്യാപകമായി പോളിമർ നോട്ടുകൾ പ്രചാരത്തിലാക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം കൈക്കൊള്ളൂ.
അതേസമയം, പോളിമർ നോട്ടുകൾ അവതരിപ്പിക്കുന്നതോടെ നിലവിലുള്ള പേപ്പർ നോട്ടുകൾ പിൻവലിക്കുമെന്ന ആശങ്കയ്ക്ക് സർക്കാർ വിരാമമിട്ടു. പേപ്പർ നോട്ടുകൾ തുടർന്നും പ്രചാരത്തിലുണ്ടാകുമെന്നും പോളിമർ നോട്ടുകൾ അവയ്‌ക്കൊപ്പം ഉപയോഗത്തിലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
സാധാരണ പേപ്പർ നോട്ടുകളെ അപേക്ഷിച്ച് പോളിമർ നോട്ടുകൾ കൂടുതൽ ദീർഘായുസ്സുള്ളതും കേടുപാടുകൾക്ക് എളുപ്പത്തിൽ വഴങ്ങാത്തതുമാണെന്ന് ആർബിഐ വിലയിരുത്തുന്നു. പ്രത്യേകിച്ച് കുറഞ്ഞ മൂല്യമുള്ള നോട്ടുകൾ വേഗത്തിൽ കീറിപ്പോകുകയും പതിവായി മാറ്റേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നതിനാൽ, പോളിമർ നോട്ടുകൾ കൂടുതൽ പ്രായോഗികമാകുമെന്നാണ് പ്രതീക്ഷ.
അച്ചടി ചെലവും കൈകാര്യം ചെയ്യൽ ചെലവും കുറയ്ക്കുന്നതിനൊപ്പം നോട്ടുകളുടെ ഉപയോഗകാലാവധി വർധിപ്പിക്കാനും പോളിമർ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. പരീക്ഷണ ഘട്ടത്തിന്റെ ഫലങ്ങളാണ് രാജ്യത്തിന്റെ ഭാവി കറൻസി സംവിധാനത്തിൽ നിർണായക സ്വാധീനം ചെലുത്തുക.
