പാകിസ്ഥാൻ സേനയ്‌ക്കെതിരെ വൻ ആക്രമണപരമ്പര; 52 പേർ കൊല്ലപ്പെട്ടെന്ന് ബലൂച് സംഘടന

ബലൂചിസ്ഥാനിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാകിസ്ഥാൻ സേനയെ ലക്ഷ്യമിട്ട് നടത്തിയ 28 ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി (ബി‌എൽ‌എ) ഏറ്റെടുത്തു. സെപ്റ്റംബർ 1 മുതൽ 7 വരെ നടത്തിയ ഓപ്പറേഷനുകളിൽ 52 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബി‌എൽ‌എ അവകാശപ്പെട്ടു. ആക്രമണങ്ങളിൽ സൈനിക വാഹനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ നാശനഷ്ടമുണ്ടായെന്നും സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.

പാകിസ്ഥാൻ സുരക്ഷാസേനയുടെ നിരവധി ചെക്ക്‌പോസ്റ്റുകളും വാഹനങ്ങളും തങ്ങളുടെ പോരാളികൾ പിടിച്ചെടുത്തതായും വൻതോതിൽ ആയുധങ്ങളും സൈനിക ഉപകരണങ്ങളും പിടിച്ചെടുത്തതായും ബി‌എൽ‌എ അവകാശപ്പെട്ടു. പാകിസ്ഥാൻ മിലിട്ടറി ഇന്റലിജൻസിന്റെ ഏജന്റാണെന്ന് ആരോപിച്ച റെഹ്മത്ത് സയീദിനെ സെപ്റ്റംബർ 7ന് വെടിവെച്ച് കൊന്നതായും സംഘടന പറഞ്ഞു.

ഖരാനിലെ പാകിസ്ഥാൻ സൈനിക ക്യാമ്പിന് നേരെ സ്നിപ്പർ ആക്രമണവും തുടർന്ന് മോർട്ടാർ ആക്രമണവും നടത്തിയതായി ബി‌എൽ‌എ അവകാശപ്പെട്ടു. ക്വെറ്റ-കറാച്ചി ഹൈവേയിലെ ഗരാരി, കലാട്ടിലെ മഹൽബി എന്നിവിടങ്ങളിലും സൈനിക വാഹനവ്യൂഹങ്ങൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണം നടത്തിയതായി സംഘടന വ്യക്തമാക്കി.

സെപ്റ്റംബർ 3ന് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഉപയോഗിച്ച് പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെ നടത്തിയ ആക്രമണത്തിൽ ഒരു സൈനിക വാഹനം തകർന്നെന്നും ഏഴ് പേർ കൊല്ലപ്പെട്ടെന്നും ബി‌എൽ‌എ അവകാശപ്പെട്ടു. മസ്തൂങ്ങിൽ ഐഇഡി ഉപയോഗിച്ച് സൈനിക കവചിത വാഹനം തകർത്തതായും തുടർന്ന് നടത്തിയ പതിയാക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും സംഘടന പറഞ്ഞു.

ഝാൽ മാഗ്സി, കില്ല അബ്ദുള്ള തുടങ്ങിയ മേഖലകളിലും പാകിസ്ഥാൻ സൈന്യത്തിന്റെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ബി‌എൽ‌എ അവകാശപ്പെട്ടു. അതേസമയം, സംഘടനയുടെ അവകാശവാദങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.

ബലൂചിസ്ഥാന്റെ ‘ദേശീയ വിമോചന ലക്ഷ്യം’ കൈവരിക്കുന്നതുവരെ പാകിസ്ഥാൻ സേനയ്‌ക്കെതിരായ പോരാട്ടം തുടരുമെന്ന് ബി‌എൽ‌എ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മറുപടി രേഖപ്പെടുത്തുക