സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ടതുപോലെ പെട്ടെന്ന് പരിഹരിക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് നിലവിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്തതാണ് നിയന്ത്രണത്തിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ ആകെ വൈദ്യുതി ആവശ്യത്തിന്റെ ഏകദേശം 25 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. ബാക്കി വൈദ്യുതിക്കായി മറ്റ് സംസ്ഥാനങ്ങളെയും വിവിധ സ്രോതസുകളെയും ആശ്രയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.
അർധരാത്രിക്ക് ശേഷവും പീക്ക് സമയമായി കണക്കാക്കേണ്ട സാഹചര്യമുണ്ടെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. വൈദ്യുതി നിയന്ത്രണത്തിന്റെ കൃത്യമായ സമയങ്ങൾ മുൻകൂട്ടി അറിയിക്കാൻ നിലവിൽ കഴിയാത്ത സാഹചര്യമാണുള്ളത്. എങ്കിലും ഏകദേശ സമയം ജനങ്ങളെ അറിയിച്ച ശേഷം നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള സംവിധാനം ഒരുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തോട് ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
നിലവിലെ പ്രതിസന്ധിക്ക് അപ്രതീക്ഷിതമായി മഴ കുറഞ്ഞതാണ് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി പദ്ധതിക്ക് ശേഷം സംസ്ഥാനത്ത് വലിയ ജലവൈദ്യുത പദ്ധതികൾ ആരംഭിക്കാത്തതും വൈദ്യുതി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ കഴിയാത്തതിന് കാരണമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ആര്യാടൻ മുഹമ്മദിന്റെ കാലത്തെ വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ സർക്കാർ ഇടപെടുന്നതിന് പരിമിതികളുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. കേസിൽ അനുകൂലമായ വിധിയുണ്ടാകുന്നതിനായി മികച്ച അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ കാര്യത്തിൽ തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകില്ലെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സർക്കാരാണ് കൈക്കൊള്ളേണ്ടതെന്നും സണ്ണി ജോസഫ് പറഞ്ഞു.
വൈദ്യുതി നിയന്ത്രണത്തിലേക്ക് നയിച്ച പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. കാലാവസ്ഥ അനുകൂലമായാൽ ഒക്ടോബറോടെ വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
