കോവിഡ്-19 വാക്സിനുകളുമായി ബന്ധപ്പെട്ട് 28 യുഎസ് സൈനികരുടെ മരണങ്ങളെക്കുറിച്ച് തനിക്ക് അറിവുണ്ടെന്ന് യുഎസ് ആർമി ഡോക്ടർ തെരേസ ലോംഗ് കോടതിയിൽ സാക്ഷ്യപ്പെടുത്തിയതായി പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. വാക്സിനേഷനുശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട 2,544 മരണങ്ങൾ യുഎസ് സർക്കാർ പരിശോധിച്ചുവരികയാണെന്നും ലോംഗ് മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
യുഎസ് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറിന്റെ ഉപദേഷ്ടാവ് കൂടിയായ ലോംഗ് ഓഗസ്റ്റ് 14ന് വിർജീനിയയിലെ ഫെഡറൽ കോടതിയിൽ നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്. വാക്സിൻ പ്രതികൂല സംഭവ റിപ്പോർട്ടിംഗ് സംവിധാനമായ VAERS-ൽ സ്ഥിരീകരിക്കാത്ത 2,544 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞതായി പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. അതേസമയം, ഈ മരണങ്ങൾ വാക്സിൻ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
കോവിഡ് കാലത്ത് മുൻ പ്രസിഡന്റ് ജോ ബൈഡൻ യുഎസ് സൈനികർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയിരുന്നു. വാക്സിൻ സ്വീകരിക്കാൻ വിസമ്മതിച്ച 9,000ത്തിലധികം സൈനികരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. പിന്നീട് അധികാരത്തിൽ തിരിച്ചെത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാക്സിൻ നിരസിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ട സൈനികരെ പുനഃസ്ഥാപിക്കാൻ പെന്റഗണിന് നിർദേശം നൽകി.
അതേസമയം, കോവിഡ് വാക്സിനുകളുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും പാർശ്വഫലങ്ങളും സംബന്ധിച്ച ചർച്ചകൾ അമേരിക്കയിൽ തുടരുകയാണ്. ഫൈസർ, മോഡേണ തുടങ്ങിയ കമ്പനികളുടെ mRNA വാക്സിനുകൾ അപൂർവ സാഹചര്യങ്ങളിൽ ഹൃദയപേശികളിലെ വീക്കമായ മയോകാർഡൈറ്റിസുമായി ബന്ധപ്പെട്ടേക്കാമെന്ന് നേരത്തെ അംഗീകരിച്ചിരുന്നു.
സിഐഎയിലെ സെന്റർ ഫോർ ഗ്ലോബൽ ഹെൽത്ത് സർവീസസിന്റെ ഡയറക്ടർ സ്ഥാനത്തുനിന്ന് ടെറി അഡിരിമിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് ലോംഗ് കോടതിയിൽ സാക്ഷ്യം നൽകിയത്. കോവിഡ്-19 വാക്സിനേഷനെ പിന്തുണച്ചതടക്കമുള്ള രാഷ്ട്രീയ കാരണങ്ങളാലാണ് തന്നെ പുറത്താക്കിയതെന്നാണ് അഡിരിമിന്റെ ആരോപണം. എന്നാൽ, വിഷയം സാധാരണ തൊഴിൽ-കരാർ തർക്കമാണെന്നാണ് സിഐഎയുടെ നിലപാട്.
വാക്സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് റോബർട്ട് എഫ്. കെന്നഡി ജൂനിയർ നേരത്തെയും സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ചില വാക്സിനുകൾ വേണ്ടത്ര പഠിച്ചിട്ടില്ലെന്നും ഗുരുതരമായ പാർശ്വഫലങ്ങൾക്ക് കാരണമാകാമെന്നും അദ്ദേഹം വാദിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ നിലപാടുകൾ വാക്സിൻ വിരുദ്ധമെന്ന് വിമർശകർ ആരോപിക്കുകയും ആരോഗ്യ സെക്രട്ടറി സ്ഥാനത്തിന് അദ്ദേഹം യോഗ്യനല്ലെന്ന് വാദിക്കുകയും ചെയ്തിട്ടുണ്ട്.
