ജെ-20 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വിന്യസിച്ചു ; ഇന്ത്യയുടെ അതിർത്തിക്ക് സമീപം ചൈനയുടെ സൈനിക സാന്നിധ്യം ശക്തമാകുന്നു

ഇന്ത്യൻ അതിർത്തിക്ക് സമീപം ചൈന വീണ്ടും സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയോട് ചേർന്നുള്ള രണ്ട് പ്രധാന വ്യോമതാവളങ്ങളിൽ ചൈനയുടെ അത്യാധുനിക ജെ-20 ‘മൈറ്റി ഡ്രാഗൺ’ സ്റ്റെൽത്ത് യുദ്ധവിമാനങ്ങളിൽ കുറഞ്ഞത് 11 എണ്ണം വിന്യസിച്ചിട്ടുണ്ടെന്നാണ് ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ജൂൺ അവസാന വാരത്തിലും ജൂലൈ ആദ്യത്തിലും നടന്ന ഈ വിന്യാസങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ജൂലൈ 9-ന് പകർത്തിയ ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം, സിൻജിയാങ്ങിലെ ഹോട്ടൻ വ്യോമതാവളത്തിൽ ഏഴ് ജെ-20 യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ലഡാക്കിലെ ലേയിൽ നിന്ന് ഏകദേശം 389 കിലോമീറ്റർ അകലെയുള്ള ഈ താവളം, ഇന്ത്യൻ വ്യോമസേനയുടെ തന്ത്രപ്രധാന കേന്ദ്രമായ ദൗലത് ബേഗ് ഓൾഡി വ്യോമതാവളത്തിൽ നിന്ന് വെറും 245 കിലോമീറ്റർ മാത്രം അകലെയാണ്. ഒരു കേന്ദ്രത്തിൽ ഇത്രയും ജെ-20 വിമാനങ്ങൾ ഒരുമിച്ച് വിന്യസിച്ചിരിക്കുന്നത് അപൂർവമാണെന്നാണ് വിലയിരുത്തൽ.

അതേസമയം, ടിബറ്റിലെ ഡാംക്സങ് വ്യോമതാവളത്തിലും നാല് ജെ-20 യുദ്ധവിമാനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അരുണാചൽ പ്രദേശിലെ തവാങ്ങിൽ നിന്ന് ഏകദേശം 344 കിലോമീറ്റർ അകലെയാണ് ഈ താവളം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ കിഴക്കൻ അതിർത്തിയോട് ചേർന്നുള്ള ഈ വിന്യാസവും പ്രതിരോധ മേഖലയിൽ ശ്രദ്ധ നേടുകയാണ്.

സംഭവവികാസങ്ങളെ കുറിച്ച് പ്രതികരിച്ച മുൻ യുദ്ധവിമാന പൈലറ്റ് സമീർ ജോഷി, ഉയർന്ന ഉയരത്തിലുള്ള മേഖലകളിൽ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ വിന്യസിക്കുന്നത് ചൈനീസ് വ്യോമസേനയുടെ സ്ഥിരം സൈനിക തന്ത്രമായി മാറിയെന്ന് അഭിപ്രായപ്പെട്ടു. ഇത് ഒരു മുന്നറിയിപ്പ് മാത്രമല്ലെന്നും, വടക്കൻ അതിർത്തിയിൽ സ്റ്റെൽത്ത് യുദ്ധവിമാനങ്ങളുടെ സാന്നിധ്യം ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി സ്ഥിരമായ വെല്ലുവിളിയായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജെ-20 യുദ്ധവിമാനങ്ങളുടെ പ്രധാന സവിശേഷത അതിന്റെ സ്റ്റെൽത്ത് സാങ്കേതികവിദ്യയാണ്. റഡാറുകളിൽ എളുപ്പത്തിൽ കണ്ടെത്താൻ കഴിയാത്ത രീതിയിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് റാഫേൽ ഉൾപ്പെടെ ആധുനിക യുദ്ധവിമാനങ്ങളുണ്ടെങ്കിലും പൂർണമായ സ്റ്റെൽത്ത് ശേഷിയുള്ള വിമാനങ്ങൾ സേവനത്തിലില്ല.

ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അഡ്വാൻസ്ഡ് മീഡിയം കോമ്പാറ്റ് എയർക്രാഫ്റ്റ് പദ്ധതിക്ക് പ്രവർത്തനസജ്ജമാകാൻ ഇനിയും വർഷങ്ങൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഇതിനിടെ ജെ-20 വിമാനങ്ങളുടെ ഉൽപാദനം ചൈന വേഗത്തിലാക്കുകയാണ്. 2026 ഓടെ ചൈനയുടെ ജെ-20 സ്റ്റെൽത്ത് യുദ്ധവിമാനങ്ങളുടെ എണ്ണം 500 കടക്കുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ കണക്ക്.

അതിർത്തി മേഖലകളിൽ ചൈനയുടെ വർധിച്ചുവരുന്ന സൈനിക സാന്നിധ്യവും സ്റ്റെൽത്ത് യുദ്ധവിമാനങ്ങളുടെ വിന്യാസവും ഇന്ത്യയുടെ പ്രതിരോധ ആസൂത്രണത്തിൽ പുതിയ വെല്ലുവിളികൾ ഉയർത്തുന്നതായി വിലയിരുത്തപ്പെടുന്നു.

മറുപടി രേഖപ്പെടുത്തുക