സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടന്ന 2026 കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത ഉഗാണ്ടൻ ബോക്സിംഗ് ടീമിലെ നാല് അംഗങ്ങളെ കാണാതായതായി റിപ്പോർട്ട്. സംഭവത്തിൽ യുകെ പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
ഉഗാണ്ട ബോക്സിംഗ് ഫെഡറേഷൻ പ്രസിഡന്റ് മോസസ് മുഹാംഗിയുടെ വെളിപ്പെടുത്തലനുസരിച്ച്, ആറ് അംഗങ്ങളടങ്ങിയ ബോക്സിംഗ് സംഘത്തിൽ നിന്ന് രണ്ട് പേർ മാത്രമാണ് മത്സരങ്ങൾക്ക് ശേഷം ഉഗാണ്ടയിലേക്ക് മടങ്ങിയത്. ടീം ക്യാപ്റ്റൻ നുഹു ബാട്ടെ ഉൾപ്പെടെ ഒരു പുരുഷ താരത്തെയും രണ്ട് വനിതാ താരങ്ങളെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
അത്ലറ്റുമാരുടെ യുകെ വിസകൾ ഇപ്പോഴും കാലാവധി കഴിഞ്ഞിട്ടില്ലെന്നും, മത്സരങ്ങൾക്ക് ശേഷം സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദർശിക്കാൻ അവർക്ക് അനുമതിയുണ്ടായിരുന്നുവെന്നും മോസസ് മുഹാംഗി പറഞ്ഞു. വിസ കാലാവധി അവസാനിക്കുന്നതുവരെ സാഹചര്യം നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവവുമായി ബന്ധപ്പെട്ട് യുകെ ഹോം ഓഫീസുമായി ചേർന്ന് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഗെയിംസിൽ പങ്കെടുത്ത മറ്റ് ചില രാജ്യങ്ങളിലെ അത്‌ലറ്റുകളെയും കാണാതായതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്.
74 രാജ്യങ്ങളിൽ നിന്നായി ഏകദേശം 3,000 കായികതാരങ്ങൾ പങ്കെടുത്ത 2026 കോമൺവെൽത്ത് ഗെയിംസിന്റെ സമാപനച്ചടങ്ങ് കഴിഞ്ഞ ഞായറാഴ്ചയാണ് നടന്നത്.
ഇതിനിടെ, വിസ സംബന്ധമായ പ്രശ്നങ്ങൾ കാരണം ഒരു പാകിസ്ഥാൻ ബോക്സർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനാകാതെ യുകെയിൽ തുടരേണ്ടിവരുന്നതായും റിപ്പോർട്ടുകളുണ്ട്. ഗെയിംസിന് പിന്നാലെ ഉയർന്ന ഈ സംഭവങ്ങൾ കായികലോകത്തും കുടിയേറ്റ അധികൃതർക്കിടയിലും ചർച്ചയായിരിക്കുകയാണ്.
