നേപ്പാളിലെ ബോധ്കോശി–ത്രിഷുലി നദീതടത്തിലുണ്ടായ പ്രളയത്തിൽ 350ലധികം പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഹിമാലയൻ മേഖല വലിയ പ്രകൃതിദുരന്തങ്ങൾക്ക് എത്രമാത്രം vulnerable ആണെന്നതിന്റെ മറ്റൊരു തെളിവാണ് ദുരന്തമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ 15 വർഷത്തിനിടെ ഇന്ത്യയിൽ ഉണ്ടായ കേദാർനാഥ് (2013), ചമോലി (2021), സിക്കിമിലെ സൗത്ത് ലോനാക് തടാക ദുരന്തം (2023), ഉത്തരാഖണ്ഡിലെ തരാലി എന്നിവയുമായി നേപ്പാൾ ദുരന്തത്തിനും സാമ്യമുണ്ടെന്നാണ് വിലയിരുത്തൽ.
സംഭവങ്ങളുടെ കാരണം വ്യത്യസ്തമായിരുന്നെങ്കിലും, ഇവയിലെല്ലാം വലിയ അളവിൽ വെള്ളവും മഞ്ഞും പാറയും മണ്ണും പെട്ടെന്ന് മലനിരകളിലെ നദികളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഹിമാനിത്തടാകം പൊട്ടുന്നതോ വലിയ ഹിമാനി തകർന്നുവീഴുന്നതോ, അതിശക്തമായ മഴ, മണ്ണിടിച്ചിൽ, ഭൂകമ്പം തുടങ്ങിയവയോ ഇത്തരം ദുരന്തങ്ങൾക്ക് കാരണമാകാം.
നേപ്പാളിൽ സംഭവിച്ചതെന്ത്?
നേപ്പാളിലെ വടക്കുകിഴക്കൻ റസുവ ജില്ലയിൽ ബുധനാഴ്ചയാണ് ദുരന്തം ആരംഭിച്ചത്. ബോധ്കോശി നദിയുടെ മുകൾഭാഗത്ത് ഉണ്ടായ ഹിമാനി തകർച്ചയെ തുടർന്നുണ്ടായ ഹിമപാതവും മണ്ണിടിച്ചിലുമാണ് പ്രളയത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഹിമാനി തകർന്നതിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
പ്രദേശത്ത് ശക്തമായ മഴ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ മഴയെ പ്രധാന കാരണമായി കാണുന്നില്ല. നേരത്തെ റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ദുരന്തത്തിന് കാരണമായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (USGS) അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഉപഗ്രഹ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അത് ഭൂകമ്പമല്ലെന്നും മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ പ്രകമ്പനമാണെന്നും USGS വ്യക്തമാക്കി.
ഇതോടെ വലിയൊരു ഹിമാനി തകർന്നുവീണ് മണ്ണിടിച്ചിലിന് കാരണമായതാകാമെന്ന സാധ്യതയും ഉയർന്നു. എന്നാൽ ദുരന്തത്തിന്റെ ദൃശ്യങ്ങളിൽ വലിയ മഞ്ഞുകട്ടകൾ കാണാനാകാത്തത് മറ്റൊരു സാധ്യതയിലേക്കാണ് വിദഗ്ധരെ നയിക്കുന്നത്.
മുതിർന്ന ഹിമാനി ശാസ്ത്രജ്ഞൻ സയ്യിദ് ഇഖ്ബാൽ ഹസ്നൈന്റെ അഭിപ്രായത്തിൽ, ഇത് ഹിമാനി തടാകം പൊട്ടിത്തെറിച്ചുണ്ടാകുന്ന ഗ്ലേഷ്യൽ ലേക്ക് ഔട്ട്ബർസ്റ്റ് ഫ്ലഡ് (GLOF) ആയിരിക്കാനുള്ള സാധ്യതയുണ്ട്. ഹിമാനിയിൽ നിന്ന് വലിയ മഞ്ഞുകഷണം വേർപെട്ടിരുന്നെങ്കിൽ അത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
ഹിമാലയൻ മേഖലയിൽ ഇത്തരം സംഭവങ്ങൾ അതീവ അപകടകരമാകുന്നത് അവ ഒറ്റപ്പെട്ട ദുരന്തങ്ങളായി അവസാനിക്കാത്തതിനാലാണ്. മലമുകളിൽ ചെറിയ തോതിൽ ആരംഭിക്കുന്ന മണ്ണിടിച്ചിലോ ഹിമാനി തകർച്ചയോ താഴേക്ക് ഒഴുകുമ്പോൾ വൻതോതിലുള്ള വെള്ളവും പാറയും മണ്ണും മരങ്ങളും ഒപ്പം കൊണ്ടുപോകും.
നദിയിലേക്ക് വൻതോതിൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടുന്നതോടെ ഒഴുക്കിന്റെ വേഗവും ശക്തിയും വർധിക്കും. തുടർന്ന് നദീതീരങ്ങൾ ഇടിയുകയും പാലങ്ങളും റോഡുകളും കെട്ടിടങ്ങളും തകരുകയും കൂടുതൽ മണ്ണിടിച്ചിലുകൾക്ക് വഴിയൊരുങ്ങുകയും ചെയ്യും. നദി പരന്ന പ്രദേശങ്ങളിലെത്തുന്നതുവരെ ഈ നാശത്തിന്റെ ശൃംഖല തുടരാനും സാധ്യതയുണ്ട്.
ഐഐടി ഇൻഡോറിലെ അസോസിയേറ്റ് പ്രൊഫസർ ഫാറൂഖ് അസമിന്റെ വിലയിരുത്തലിൽ, 2021ലെ ചമോലി ദുരന്തവുമായി നേപ്പാൾ സംഭവത്തിന് സാമ്യമുണ്ട്. എന്നാൽ നാശത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ 2013ലെ കേദാർനാഥ് ദുരന്തത്തോടും ഇതിന് സാമ്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
2021ൽ ഉത്തരാഖണ്ഡിലെ ചമോലിയിൽ ഹിമപാളിയും പാറയും തകർന്നുവീണതിനെ തുടർന്നാണ് വൻതോതിലുള്ള വെള്ളവും അവശിഷ്ടങ്ങളും താഴേക്ക് കുതിച്ചത്. ഏകദേശം 27 ദശലക്ഷം ഘനമീറ്റർ ഹിമാനി വസ്തുക്കൾ തകർന്നുവീണതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
2013ലെ കേദാർനാഥ് ദുരന്തത്തിന് പിന്നിൽ ഗ്ലേഷ്യൽ ലേക്ക് ഔട്ട്ബർസ്റ്റ് ഫ്ലഡായിരുന്നു പ്രധാന കാരണം. 2023ൽ സിക്കിമിലെ സൗത്ത് ലോനാക് തടാകത്തിലുണ്ടായ ദുരന്തത്തിലും ഹിമാനി തകർച്ച നിർണായകമായി.
സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്ററിലധികം ഉയരത്തിലുള്ള സൗത്ത് ലോനാക് തടാകത്തിലേക്ക് ഏകദേശം 14.7 ദശലക്ഷം ഘനമീറ്റർ പാറയും മഞ്ഞും പതിച്ചതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇതോടെ ഏകദേശം 20 മീറ്റർ ഉയരമുള്ള തിരമാല രൂപപ്പെടുകയും 50 ദശലക്ഷം ഘനമീറ്റർ വെള്ളം പുറത്തേക്ക് ഒഴുകുകയും ചെയ്തു. തുടർന്ന് വൻതോതിൽ അവശിഷ്ടങ്ങൾ താഴേക്ക് ഒഴുകുകയും നിരവധി മണ്ണിടിച്ചിലുകൾക്ക് കാരണമാവുകയും ചെയ്തു.
കാലാവസ്ഥാ വ്യതിയാനവും ജനസംഖ്യാ സമ്മർദ്ദവും
ഹിമാലയൻ ആവാസവ്യവസ്ഥ ഇന്ന് കടുത്ത സമ്മർദ്ദത്തിലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം ജനസംഖ്യാ വർധനയും അനിയന്ത്രിതമായ നിർമാണ പ്രവർത്തനങ്ങളും ഈ മേഖലയുടെ സ്വാഭാവിക സന്തുലിതാവസ്ഥയെ ബാധിക്കുന്നുണ്ട്.
ഭൂകമ്പ സാധ്യത കൂടുതലുള്ള മേഖലയിലാണ് ഹിമാലയം സ്ഥിതി ചെയ്യുന്നതെന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. 2015ൽ നേപ്പാളിൽ ഉണ്ടായ ശക്തമായ ഭൂകമ്പം ഇതിന്റെ ഉദാഹരണമാണ്.
ഇത്തരം ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനുള്ള പ്രധാന മാർഗം നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ, കൃത്യമായ ഒഴിപ്പിക്കൽ പദ്ധതികൾ, അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ നിർമാണ നിയന്ത്രണം എന്നിവയാണെന്ന് വിദഗ്ധർ പറയുന്നു.
സിക്കിം ദുരന്തത്തിന് പിന്നാലെ ഇന്ത്യയുടെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA) 150 കോടി രൂപയുടെ നാഷണൽ ഗ്ലേഷ്യൽ ലേക്ക് റിസ്ക് മിറ്റിഗേഷൻ പ്രോഗ്രാം (NGRMP) ആരംഭിച്ചിരുന്നു. സിക്കിം, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ 195 ഹിമാനിത്തടാകങ്ങളിൽ നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നേപ്പാൾ ഉൾപ്പെടെയുള്ള ഹിമാലയൻ മേഖലയിൽ ഇത്തരം സംവിധാനങ്ങൾ ഇപ്പോഴും പരിമിതമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അപകടസാധ്യതയുള്ള ഹിമാനിത്തടാകങ്ങളെ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞാൽ, ഭാവിയിലെ ദുരന്തങ്ങളിൽ മനുഷ്യജീവനും സ്വത്തിനും ഉണ്ടാകുന്ന നഷ്ടം വലിയ തോതിൽ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.
