ഉക്രെയ്ൻ സംഘർഷത്തിന്റെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കാതെ യുദ്ധം താൽക്കാലികമായി “മരവിപ്പിക്കുന്ന” ഏതൊരു നീക്കത്തിനും റഷ്യ സമ്മതിക്കില്ലെന്ന് റഷ്യൻ ഉപ വിദേശകാര്യ മന്ത്രി മിഖായേൽ ഗലുസിൻ വ്യക്തമാക്കി. റഷ്യൻ വാർത്താ ഏജൻസിയായ ടാസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
റഷ്യൻ പ്രസിഡന്റ് പുടിൻ പലതവണ വ്യക്തമാക്കിയ നിലപാടാണ് ഇതെന്നും, സംഘർഷത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കാതെ സ്ഥിരമായ സമാധാനം സാധ്യമല്ലെന്നും ഗലുസിൻ പറഞ്ഞു. ഉക്രെയ്ൻ പ്രസിഡന്റ് സെലിൻസ്കിയ്ക്ക് യാഥാർഥ്യബോധം നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഉക്രെയ്ൻ നാറ്റോ അംഗത്വ ശ്രമങ്ങൾ ഉപേക്ഷിക്കണമെന്നും, നിഷ്പക്ഷ പദവി സ്വീകരിക്കണമെന്നും, സായുധ സേനയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും, ക്രിമിയയെയും ഡൊനെറ്റ്സ്ക്, ലുഗാൻസ്ക്, സപോറോഷെ, കെർസൺ എന്നീ നാല് പ്രദേശങ്ങളെയും റഷ്യൻ പ്രദേശങ്ങളായി ഔദ്യോഗികമായി അംഗീകരിക്കണമെന്നും റഷ്യ ആവശ്യപ്പെടുന്നു.
റഷ്യയിലെ കരിങ്കടൽ തുറമുഖമായ നോവോറോസിസ്കിലെ കാസ്പിയൻ പൈപ്പ്ലൈൻ കൺസോർഷ്യം (CPC) ടെർമിനലിനെതിരായ ആക്രമണങ്ങളെ ഗലുസിൻ ശക്തമായി വിമർശിച്ചു. യൂറോപ്പിലേക്കും ഏഷ്യയിലേക്കും കസാഖ് എണ്ണ എത്തിക്കുന്ന പ്രധാന കേന്ദ്രമാണ് ഈ ടെർമിനൽ. ഡോൺബാസ് മേഖലയിലെ റഷ്യൻ ഭാഷ സംസാരിക്കുന്ന ജനങ്ങളെ സംരക്ഷിക്കാനാണ് ഉക്രെയ്നിലേക്ക് സൈനിക നടപടി ആരംഭിച്ചതെന്നാണ് റഷ്യയുടെ വാദം. അതേസമയം, നാറ്റോ രാജ്യങ്ങളുമായുള്ള ഉക്രെയ്നിന്റെ സൈനിക സഹകരണം റഷ്യയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മോസ്കോ ആവർത്തിക്കുന്നു.
കഴിഞ്ഞ വർഷം നിലവിലെ യുദ്ധമുന്നണിയെ അടിസ്ഥാനമാക്കി വെടിനിർത്തലിനുള്ള ചില വ്യവസ്ഥകൾ റഷ്യ മുന്നോട്ടുവച്ചിരുന്നു. റഷ്യ നിയന്ത്രിക്കുന്ന പ്രദേശങ്ങളിൽ നിന്ന് ഉക്രേനിയൻ സേന പിൻവാങ്ങുക, സൈനിക സമാഹരണം അവസാനിപ്പിക്കുക, ഉക്രെയ്നിലേക്കുള്ള പാശ്ചാത്യ സൈനിക സഹായം നിർത്തുക തുടങ്ങിയവ അതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ഈ നിർദേശങ്ങൾ സെലെൻസ്കി സർക്കാർ നിരസിക്കുകയും പുതിയ അതിർത്തികൾ അംഗീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു.
2022-ൽ ഇസ്താംബൂളിൽ നടന്ന സമാധാന ചർച്ചകൾ പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടലിനെ തുടർന്ന് പരാജയപ്പെട്ടതാണെന്നും, അന്ന് തന്നെ യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യത ഉണ്ടായിരുന്നുവെന്നും റഷ്യൻ ഉദ്യോഗസ്ഥർ വീണ്ടും ആരോപിച്ചു.
