നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് പകുതിയോളം അമേരിക്കക്കാർ; യുഎസിലെ ഇസ്രായേൽ അനുകൂല നിലപാടിൽ മാറ്റമെന്ന് സർവേ

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് അമേരിക്ക നടപ്പാക്കണമെന്ന് പകുതിയോളം അമേരിക്കക്കാർ അഭിപ്രായപ്പെടുന്നതായി പുതിയ സർവേ. ഇക്കണോമിസ്റ്റ്–യൂഗോവ് നടത്തിയ അഭിപ്രായ സർവേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

സർവേ പ്രകാരം, നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ അമേരിക്ക ഐസിസി വാറണ്ട് നടപ്പാക്കണമെന്ന് 49 ശതമാനം പേർ അഭിപ്രായപ്പെട്ടു. 27 ശതമാനം പേർ ഇതിനെ എതിർത്തപ്പോൾ, 23 ശതമാനം പേർ വ്യക്തമായ നിലപാട് സ്വീകരിച്ചില്ല.

ഗാസയിൽ യുദ്ധം നടത്തുന്നതിനിടെ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ, പട്ടിണിയെ യുദ്ധായുധമായി ഉപയോഗിക്കൽ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ ആരോപിച്ച് 2024-ലാണ് ഐസിസി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ, ഐസിസിയുടെ അധികാരം ഇസ്രായേലും അമേരിക്കയും അംഗീകരിച്ചിട്ടില്ലാത്തതിനാൽ വാറണ്ട് നേരിട്ട് നടപ്പാക്കാൻ കോടതിക്ക് സാധിക്കില്ല.

1,500 അമേരിക്കക്കാരിൽ നടത്തിയ സർവേയിൽ 47 ശതമാനം പേർ ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ട യുദ്ധക്കുറ്റങ്ങളിൽ നെതന്യാഹു കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നതായി കണ്ടെത്തി. 24 ശതമാനം പേർ ഈ അഭിപ്രായത്തോട് വിയോജിച്ചപ്പോൾ, 29 ശതമാനം പേർക്ക് ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായമില്ല.

ഹമാസ് ആക്രമണത്തെ തുടർന്നാണ് ഇസ്രായേൽ ഗാസയിൽ സൈനിക നടപടി ആരംഭിച്ചത്. പിന്നീട് സംഘർഷം ലെബനൻ, സിറിയ, യെമൻ, ഇറാൻ എന്നിവ ഉൾപ്പെടുന്ന മേഖലകളിലേക്കും വ്യാപിച്ചതോടെ അമേരിക്കയിലെ പൊതുജനാഭിപ്രായത്തിലും മാറ്റമുണ്ടായതായി വിലയിരുത്തപ്പെടുന്നു. ഫെബ്രുവരിയിൽ പുറത്തുവന്ന ഗാലപ്പ് സർവേയിലും ആദ്യമായി ഇസ്രായേലിനേക്കാൾ കൂടുതൽ അമേരിക്കക്കാർ പലസ്തീൻ ജനതയോട് അനുഭാവം പ്രകടിപ്പിച്ചതായി കണ്ടെത്തിയിരുന്നു.

പരമ്പരാഗതമായി റിപ്പബ്ലിക്കൻ പാർട്ടി അനുഭാവികൾക്കും മുതിർന്ന പൗരന്മാർക്കും ഇടയിൽ ഇസ്രായേലിനുള്ള പിന്തുണ ശക്തമായിരുന്നെങ്കിലും, പുതിയ സർവേയിൽ 65 വയസിന് മുകളിലുള്ളവരിൽ 43 ശതമാനം പേർ നെതന്യാഹുവിന്റെ അറസ്റ്റിനെ പിന്തുണച്ചു. അതേസമയം, ‘മാഗ’ റിപ്പബ്ലിക്കൻമാർക്കിടയിലാണ് അറസ്റ്റിനുള്ള പിന്തുണ ഏറ്റവും കുറവായി രേഖപ്പെടുത്തിയത്.

ഇതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാണുന്നതിനും മറ്റ് പരിപാടികളിൽ പങ്കെടുക്കുന്നതിനുമായി നെതന്യാഹു ഈ ആഴ്ച വാഷിങ്ടണിലെത്തി. സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിക്കായി ന്യൂയോർക്കിലെത്തുന്ന സാഹചര്യത്തിൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനുള്ള നിയമസാധ്യതകൾ പരിശോധിക്കുമെന്ന് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട്, ഐസിസി വാറണ്ട് നടപ്പാക്കാനുള്ള നിയമപരമായ അധികാരം തനിക്കില്ലെന്നും, അതിനായി ട്രംപ് ഭരണകൂടം നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

മറുപടി രേഖപ്പെടുത്തുക