‘ക്വിറ്റ് ഇന്ത്യ’ ആഹ്വാനം സ്വാതന്ത്ര്യസമരത്തിന് പുതിയ ഊർജ്ജം പകർന്നു: പ്രധാനമന്ത്രി മോദി

ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ വാർഷിക ദിനത്തിൽ സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ ധൈര്യവും ത്യാഗവും വരും തലമുറകൾക്കും പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു.

മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് പുതിയ ഊർജം പകർന്നതായും കൊളോണിയൽ ഭരണത്തിൽ നിന്ന് മോചനം നേടാനുള്ള ജനങ്ങളുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

“ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ പങ്കെടുത്ത എല്ലാവരെയും സ്മരിക്കുന്നു. അവരുടെ ധൈര്യം ഓരോ ഇന്ത്യക്കാരനും എന്നും പ്രചോദനമായിരിക്കും. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഉയർന്ന ക്വിറ്റ് ഇന്ത്യാ ആഹ്വാനം സ്വാതന്ത്ര്യസമരത്തിന് പുതിയ ശക്തി പകർന്നു,” എന്ന് പ്രധാനമന്ത്രി സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ചു. രാജ്യത്തെ ജനങ്ങളെ ഒരേ ലക്ഷ്യത്തിനായി ഒന്നിപ്പിക്കുകയും ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം നേടാനുള്ള അദമ്യമായ ധൈര്യവും ദൃഢനിശ്ചയവും ജനങ്ങളിൽ വളർത്തുകയും ചെയ്ത ചരിത്രപരമായ അധ്യായമാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു.

“മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം ആരംഭിച്ച ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുകയും ‘ചെയ്യുക അല്ലെങ്കിൽ മരിക്കുക’ എന്ന പോരാട്ടവീര്യം അവരിൽ വളർത്തുകയും ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി എല്ലാം സമർപ്പിച്ച അനശ്വര സ്വാതന്ത്ര്യസമര സേനാനികൾക്ക് ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു,” അമിത് ഷാ എക്‌സിൽ കുറിച്ചു.

തദ്ദേശീയ ഉൽപ്പന്നങ്ങളെയും ആചാരങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യം ശക്തിപ്പെടുത്തുകയും വികസിത ഇന്ത്യയുടെ (വിക്ഷിത് ഭാരത്) സ്വപ്നസാക്ഷാത്കാരത്തിനായി പ്രവർത്തിക്കുകയും ചെയ്യാൻ ഓഗസ്റ്റ് വിപ്ലവ ദിനം രാജ്യത്തെ ജനങ്ങളെ പ്രചോദിപ്പിക്കണമെന്നും ആഭ്യന്തരമന്ത്രി ആഹ്വാനം ചെയ്തു.

മറുപടി രേഖപ്പെടുത്തുക