തെക്കുപടിഞ്ഞാറൻ യെമനിലെ തായ്സ് പ്രവിശ്യയിൽ സർക്കാർ സേനയും ഹൂത്തികളും തമ്മിൽ വ്യാഴാഴ്ച നടന്ന കനത്ത ഏറ്റുമുട്ടലിൽ കുറഞ്ഞത് 25 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും സർക്കാർ സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിൻഹുവ റിപ്പോർട്ട് ചെയ്തു.
മഖ്ബാന, അൽ-കദ ഗ്രാമങ്ങളിലെ സർക്കാർ സൈനിക സ്ഥാനങ്ങൾക്ക് നേരെ ഹൂത്തികൾ വൻതോതിൽ ആക്രമണം നടത്തിയതോടെയാണ് പുലർച്ചെ ഏറ്റുമുട്ടൽ ആരംഭിച്ചത്. പോരാട്ടത്തിൽ 15 സർക്കാർ സൈനികരും 10 ഹൂത്തി അംഗങ്ങളും കൊല്ലപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
പീരങ്കികൾ, മോർട്ടാറുകൾ, മറ്റ് ഭാരമേറിയ ആയുധങ്ങൾ എന്നിവ ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടൽ. തുടക്കത്തിൽ ഹൂത്തികൾ ഏതാനും സൈനിക സ്ഥാനങ്ങൾ പിടിച്ചെടുത്തെങ്കിലും സർക്കാർ സേന ശക്തമായ പ്രത്യാക്രമണം നടത്തി ചില പ്രദേശങ്ങൾ തിരിച്ചുപിടിച്ചതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഹൂത്തി പീരങ്കി ആക്രമണം ശക്തമായതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങൾ സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്തു. ഇതോടെ മേഖലയിൽ പുതിയൊരു പലായന തരംഗത്തിനും ഏറ്റുമുട്ടൽ കാരണമായതായി പ്രദേശവാസികളെ ഉദ്ധരിച്ച് സിൻഹുവ റിപ്പോർട്ട് ചെയ്തു.
കരയുദ്ധത്തിനൊപ്പം പടിഞ്ഞാറൻ യെമനിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങളും ശക്തമായി. തായ്സിന്റെയും അയൽ പ്രവിശ്യയായ ഹൊദൈദയുടെയും പടിഞ്ഞാറൻ തീരമേഖലകളിലേക്ക് കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കിടെ ഹൂത്തികൾ 14 ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കുകയും ഡ്രോൺ ആക്രമണങ്ങൾ നടത്തുകയും ചെയ്തതായി സർക്കാർ സേന ആരോപിച്ചു. വ്യോമ പ്രതിരോധ സംവിധാനം നിരവധി ഡ്രോണുകൾ വെടിവച്ചിട്ടതായും സൈന്യം അറിയിച്ചു.
അതേസമയം, ഏറ്റുമുട്ടലുകളെയും സർക്കാർ സേനയുടെ ആരോപണങ്ങളെയും കുറിച്ച് ഹൂത്തികളുടെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല.
ചെങ്കടലിലും സംഘർഷം തുടരുകയാണ്. അന്താരാഷ്ട്ര കപ്പൽ പാതകൾക്ക് സമീപമുള്ള സർക്കാർ നിയന്ത്രണത്തിലുള്ള ദ്വീപുകളിലേക്ക് അടുക്കാൻ ശ്രമിച്ച ഹൂത്തി സംഘത്തിന്റെ സ്ഫോടകവസ്തുക്കൾ നിറച്ച നാല് ബോട്ടുകൾ തിങ്കളാഴ്ച തടഞ്ഞതായി യെമൻ സർക്കാർ സേന അറിയിച്ചു.
സൈനിക സ്രോതസ്സിനെ ഉദ്ധരിച്ച് സർക്കാർ നിയന്ത്രണത്തിലുള്ള സബാ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തന്ത്രപ്രധാനമായ ഹനിഷ് ദ്വീപുകളിലേക്കും സുക്കർ ദ്വീപിലേക്കും ബോട്ടുകൾ അടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് സർക്കാർ നാവികസേന ഇടപെട്ടതായാണ് റിപ്പോർട്ട്.
തെക്കൻ ചെങ്കടലിലെ പ്രധാന അന്താരാഷ്ട്ര കപ്പൽ പാതകൾക്ക് സമീപമുള്ള ദ്വീപുകളിലേക്ക് ഹൂത്തി ബോട്ടുകൾ നീങ്ങുന്നതായി ഞായറാഴ്ചയും തിങ്കളാഴ്ചയും വിവിധ സമയങ്ങളിൽ കണ്ടെത്തിയതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി യെമനിലെ വിവിധ മുന്നണികളിൽ സർക്കാർ സേനയും ഹൂത്തികളും തമ്മിലുള്ള പോരാട്ടം ശക്തമായിട്ടുണ്ട്. സർക്കാർ സേന ഹൂത്തി കേന്ദ്രങ്ങൾക്കെതിരെ ഡ്രോൺ, പീരങ്കി ആക്രമണങ്ങൾ ശക്തമാക്കിയപ്പോൾ, മാരിബ് ഉൾപ്പെടെയുള്ള സർക്കാർ നിയന്ത്രണത്തിലുള്ള മേഖലകളിലും പടിഞ്ഞാറൻ ചെങ്കടൽ തീരത്തും ഹൂത്തികൾ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ടുകൾ.
