ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിലുണ്ടായ സാമ്പത്തിക വിവാദത്തിൽ പുതിയ വഴിത്തിരിവ്. മെസി വരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം മുൻ സംസ്ഥാന സർക്കാരാണ് എടുത്തതെന്നും സ്പോൺസറാകാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ച് സമീപിച്ചത് സർക്കാരാണെന്നും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ ജിഎസ്ടി വകുപ്പിന് നൽകിയ മൊഴിയിൽ പറഞ്ഞതായി റിപ്പോർട്ട്.
ഓഗസ്റ്റ് മൂന്നിന് ജിഎസ്ടി വകുപ്പിന് നൽകിയ മൊഴിയിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അന്നത്തെ കായിക മന്ത്രി വി. അബ്ദുറഹിമാൻ സ്പെയിനിലെത്തി അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) പ്രതിനിധികളുമായി ചർച്ച നടത്തി കാര്യങ്ങൾ തീരുമാനിച്ചെന്നാണ് ആന്റോയുടെ മൊഴിയിൽ പറയുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കേരളത്തിലേക്ക് അർജന്റീന ടീമിനെ കൊണ്ടുവരാൻ ധാരണയായെന്നും രണ്ട് മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചുവെന്നാണ് ആന്റോയുടെ മൊഴിയെന്നാണ് റിപ്പോർട്ട്. സർക്കാരിന് വേണ്ടി പണം ചെലവഴിക്കാൻ തീരുമാനിച്ചത് ഗുഡ്‌വിൽ ലക്ഷ്യമിട്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, മെസി വരവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ജിഎസ്ടി വകുപ്പിന്റെ അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട വിവിധ സാമ്പത്തിക ഇടപാടുകളും നികുതി വിഷയങ്ങളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. നേരത്തെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് നികുതി സംബന്ധമായ ക്രമക്കേടുകൾ ആരോപിച്ചിരുന്നു.
മെസി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ നിന്ന് അനുവദനീയമായതിലും അധികം മദ്യം എക്സൈസ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട അബ്കാരി കേസിൽ ആന്റോ നിലവിൽ റിമാൻഡിലാണ്.
