നീറ്റ്-യുജി 2026 പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതിനിടെ, കേസിലെ പ്രതികൾക്കെതിരെ കൂടുതൽ കർശന നടപടികൾക്ക് ഡൽഹി പോലീസ് ആലോചിക്കുന്നതായി റിപ്പോർട്ട്. ആക്രമണങ്ങളിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ചിലരുടെ പാസ്‌പോർട്ട് റദ്ദാക്കുന്ന സാധ്യതയാണ് ഇപ്പോൾ പരിശോധിക്കുന്നത്.
‘ചലോ സൻസദ്’ ആഹ്വാനത്തിന്റെ ഭാഗമായി പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് നടപടി പരിഗണിക്കുന്നത്. കേസുകളിൽ അറസ്റ്റിലായ പ്രധാന പ്രതികൾ അന്വേഷണത്തിനിടെ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാസ്‌പോർട്ട് റദ്ദാക്കൽ ഉൾപ്പെടെയുള്ള നിയമനടപടികൾ പരിശോധിക്കുന്നത്. കേന്ദ്ര ഏജൻസികളുമായി ഏകോപനം നടത്തി നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് നീക്കം.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധം തുടരുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയും പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങളും ആവശ്യപ്പെട്ടാണ് സമരം. പ്രതിഷേധങ്ങൾ കൂടുതലായും സമാധാനപരമായിരുന്നെങ്കിലും ചില സ്ഥലങ്ങളിൽ കല്ലേറിനും പോലീസ് ബാരിക്കേഡുകൾ മറികടക്കാനുള്ള ശ്രമങ്ങൾക്കും പിന്നാലെ സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു.
സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. അതേസമയം, പ്രതികളുടെ പാസ്‌പോർട്ട് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും വിഷയം ഇപ്പോഴും നിയമപരമായ അവലോകനത്തിലാണെന്നും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
