യെമനിലെ ഹൂതി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമായ സാഹചര്യത്തിൽ വ്യോമപ്രതിരോധ സഹായത്തിനായി സൗദി അറേബ്യ വിവിധ രാജ്യങ്ങളെ സമീപിച്ചതായി റിപ്പോർട്ട്. സൗദിയുടെ മിസൈൽ ഇന്റർസെപ്റ്റർ ശേഖരം കുറയുന്ന സാഹചര്യത്തിലാണ് പ്രാദേശിക, പാശ്ചാത്യ സഖ്യകക്ഷികളുടെ സഹായം തേടുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ഫ്രാൻസ്, ബ്രിട്ടൻ, പാകിസ്ഥാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളോട് മേഖലയിലേക്ക് വ്യോമപ്രതിരോധ സഹായം വിന്യസിക്കണമെന്ന് സൗദി ആവശ്യപ്പെട്ടതായി രണ്ട് പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എപി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതുവരെ ഏതെങ്കിലും രാജ്യം സൈനിക സഹായം നൽകാൻ തീരുമാനിച്ചതായി സ്ഥിരീകരണമില്ല. ബ്രിട്ടൻ സൗദിയുമായി അടുത്ത പ്രതിരോധ സഹകരണമുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും സൈനിക സഹായത്തിനുള്ള പ്രത്യേക അഭ്യർഥനയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് സൈനിക താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, എണ്ണ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംരക്ഷിക്കേണ്ട സാഹചര്യത്തിൽ സൗദി കടുത്ത സമ്മർദത്തിലാണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അതേസമയം, ഹൂതികൾ യെമനിലെ ചെങ്കടൽ തീരത്ത് മുന്നേറ്റം ശക്തമാക്കുകയും ബാബ് അൽ-മന്ദേബ് കടലിടുക്കിന് സമീപമുള്ള പ്രദേശങ്ങളിൽ നിയന്ത്രണം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഹൂതികൾക്കെതിരെ നേരിട്ടുള്ള സൈനിക ഇടപെടലിനുള്ള സൗദിയുടെ അഭ്യർഥന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വാഷിങ്ടൺ രഹസ്യാന്വേഷണ വിവരങ്ങളും ലക്ഷ്യനിർണയവുമായി ബന്ധപ്പെട്ട സഹായവും നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ യുഎസ് സെൻട്രൽ കമാൻഡ് മേധാവിയുമായി മേഖലയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തിരുന്നു.
ഇതിനിടെ, ഹൂതികളുമായുള്ള സംഘർഷം വ്യാപിക്കുന്നത് തടയാൻ നയതന്ത്ര നീക്കങ്ങൾക്കും ശ്രമം തുടരുകയാണ്. ഒമാനിൽ യുഎസ്-ഹൂതി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയതായി എപി റിപ്പോർട്ട് ചെയ്തു. ഒമാനും ഈജിപ്തും യെമനിലെ സംഘർഷം ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതായും റിപ്പോർട്ടുണ്ട്.
ചെങ്കടലിലെയും ബാബ് അൽ-മന്ദേബിലെയും സംഘർഷം ശക്തമാകുന്നത് ആഗോള കപ്പൽഗതാഗതത്തിനും എണ്ണ വിതരണത്തിനും ആശങ്ക ഉയർത്തുന്നുണ്ട്. സൗദിയുടെ എണ്ണ കയറ്റുമതി പാതകൾക്കും മേഖലയിലെ കടൽഗതാഗതത്തിനും ഹൂതി മുന്നേറ്റം കൂടുതൽ സമ്മർദം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് റിയാദ് കൂടുതൽ രാജ്യങ്ങളുടെ വ്യോമപ്രതിരോധ സഹായം തേടുന്നത്.
