ട്രംപിന്റെ പേരിൽ മൊറോക്കോയിലെ മെഗാ ഹൈവേ; യുഎസ്-മൊറോക്കോ ബന്ധത്തിന്റെ പ്രതീകമെന്ന് രാജാവ്

മൊറോക്കോയിലെ ഏറ്റവും വലിയ റോഡ് പദ്ധതികളിലൊന്നായ ടിസ്‌നിറ്റ്-ദഖ്‌ല എക്‌സ്‌പ്രസ്‌വേയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നൽകാൻ മൊറോക്കോ തീരുമാനിച്ചു. 1,055 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത ഇനി “ഡൊണാൾഡ് ജെ. ട്രംപ് ഹൈവേ” എന്ന പേരിൽ അറിയപ്പെടും.

വാഷിംഗ്ടണും റാബത്തും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ട്രംപ് വഹിച്ച പങ്കിനോടുള്ള ആദരസൂചകമായാണ് ഈ തീരുമാനമെന്ന് മൊറോക്കോ രാജാവ് മുഹമ്മദ് ആറാമൻ അറിയിച്ചു. 2020-ൽ പശ്ചിമ സഹാറയിലെ മൊറോക്കോയുടെ പരമാധികാരം അമേരിക്ക അംഗീകരിച്ചതിനെ ചരിത്രപരമായ തീരുമാനമായി രാജാവ് വിശേഷിപ്പിക്കുകയും അത് മൊറോക്കൻ ജനതയുടെ ഓർമയിൽ എന്നും നിലനിൽക്കുമെന്നും വ്യക്തമാക്കുകയും ചെയ്തു.

തെക്കൻ മൊറോക്കോയിലെ ടിസ്‌നിറ്റിനെയും പശ്ചിമ സഹാറയിലെ ദഖ്‌ലയെയും ബന്ധിപ്പിക്കുന്ന എക്‌സ്‌പ്രസ്‌വേ അറ്റ്ലാന്റിക് തീരദേശ മേഖലയിലൂടെ കടന്നുപോകുന്ന പ്രധാന ഗതാഗത പാതയാണ്. ഈ തീരുമാനം ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ സ്വാഗതം ചെയ്യുകയും ഇത് വലിയ ബഹുമതിയാണെന്ന് പ്രതികരിക്കുകയും ചെയ്തു.

പശ്ചിമ സഹാറ വിഷയത്തിൽ മൊറോക്കോയുടെ നിലപാടിന് പിന്തുണ നൽകിയ ആദ്യ രാജ്യമായിരുന്നു അമേരിക്ക. ട്രംപിന്റെ ആദ്യ ഭരണകാലത്ത് സ്വീകരിച്ച ഈ നിലപാട് പിന്നീട് അമേരിക്ക തുടർന്നുവന്നിട്ടുണ്ട്. മേഖലയുടെ ഭാവി സംബന്ധിച്ച തർക്കപരിഹാരത്തിന് മൊറോക്കോ മുന്നോട്ടുവച്ച സ്വയംഭരണ നിർദേശത്തെയും വാഷിംഗ്ടൺ പിന്തുണയ്ക്കുന്നുണ്ട്.

1777-ൽ അമേരിക്കയുടെ സ്വാതന്ത്ര്യം അംഗീകരിച്ച ആദ്യ രാജ്യമായാണ് മൊറോക്കോയെ കണക്കാക്കുന്നത്. ഇരുരാജ്യങ്ങളും 1786-ൽ സമാധാന-സൗഹൃദ ഉടമ്പടിയിൽ ഒപ്പുവെച്ചിരുന്നു. അമേരിക്കയുടെ ഏറ്റവും പഴക്കമുള്ള സഖ്യരാജ്യങ്ങളിലൊന്നായി മൊറോക്കോ ഇന്നും തുടരുന്നു.

മറുപടി രേഖപ്പെടുത്തുക