നീറ്റ് വിരുദ്ധ സമരങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കും; പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ

നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കുമെന്ന് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് സ്കൂൾ വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ അറിയിച്ചു.

നീറ്റ് വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി എക്‌സിലൂടെ വ്യക്തമാക്കി. കേസുകൾ പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങളെയും ഇതിൽ ഉൾപ്പെടുന്ന കേസുകളെയും കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അടുത്തിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നീറ്റിനെതിരെ വ്യാപക പ്രതിഷേധങ്ങൾ നടന്നിരുന്നു. പരീക്ഷാ സംവിധാനത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തി വിദ്യാർഥികളും യുവജന സംഘടനകളും വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. തമിഴ്നാട്ടിലും റാലികൾ, മിന്നൽ പ്രതിഷേധങ്ങൾ, റോഡ് ഉപരോധങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിരവധി സമരങ്ങൾ അരങ്ങേറി.

ചില പ്രതിഷേധങ്ങൾക്കിടെ വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും വിവിധ സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പുതിയ സർക്കാർ തീരുമാനം ഈ കേസുകളുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടികൾ അവസാനിപ്പിക്കുന്നതിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാന ബോർഡ് വിദ്യാർഥികളെയും ഗ്രാമീണ, സാമ്പത്തികമായി പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളെയും നീറ്റ് പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി സംഘടനകളും വർഷങ്ങളായി ഉന്നയിക്കുന്ന പ്രധാന വിമർശനം. ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് നീറ്റിനെതിരായ പ്രതിഷേധങ്ങൾ തുടർച്ചയായി ശക്തമായത്.

മറുപടി രേഖപ്പെടുത്തുക