ഇറാനിയൻ പൈലറ്റുമാരെ കസ്റ്റഡിയിലെടുത്തെന്ന ആരോപണം തള്ളി ഖത്തർ

ഇറാനിയൻ പൈലറ്റുമാരെ കസ്റ്റഡിയിലെടുത്തുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഖത്തർ നിഷേധിച്ചു. പ്രാദേശിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇത്തരം അവകാശവാദങ്ങൾ ഉയരുന്നതെന്നും അവ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പ്രതികരിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി, ഇറാനിയൻ പൈലറ്റുമാരെ കസ്റ്റഡിയിലെടുത്തുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞു. ഖത്തർ വ്യോമാതിർത്തി ലംഘിച്ച വിമാനങ്ങളുമായി ബന്ധപ്പെടാൻ അധികൃതർ ശ്രമിച്ചിരുന്നുവെന്നും ലക്ഷ്യത്തിന്റെ പാത സ്ഥിരീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര നിയമങ്ങളും നിലവിലുള്ള ഇടപെടൽ ചട്ടങ്ങളും പാലിച്ച ശേഷമാണ് ഖത്തർ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചതെന്ന് അൽ അൻസാരി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്നുതന്നെ ഔദ്യോഗിക ചാനലുകൾ വഴി വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിന് പിന്നാലെ ഖത്തരി തിരച്ചിൽ-രക്ഷാപ്രവർത്തന സംഘം പൈലറ്റുമാരുടെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനായി നടപടികൾ സ്വീകരിച്ചതായും, കണ്ടെത്തിയ ഒരു പൈലറ്റിന്റെ മൃതദേഹം കൈമാറുന്നതിനായി ഇറാനുമായി ഏകോപനം നടത്തിയതായും ഖത്തർ അറിയിച്ചു.

അതേസമയം, മാർച്ചിൽ ഖത്തറിലെ ഒരു അമേരിക്കൻ സൈനിക താവളത്തിനെതിരായ ദൗത്യത്തിൽ പങ്കെടുത്ത മൂന്ന് ഇറാനിയൻ പൈലറ്റുമാരെ ഖത്തർ സൈന്യം പിടികൂടിയെന്നും നാലാമത്തെ പൈലറ്റ് കൊല്ലപ്പെട്ടുവെന്നുമാണ് ഒരു ഇറാനിയൻ സൈനിക കമാൻഡർ ശനിയാഴ്ച അവകാശപ്പെട്ടത്.

ഫെബ്രുവരി അവസാനം ഇസ്രായേലും അമേരിക്കയും ചേർന്ന് ടെഹ്റാനും മറ്റ് ഇറാനിയൻ നഗരങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതിനെ തുടർന്ന് മേഖലയിലെ സംഘർഷം രൂക്ഷമായിരുന്നു. തുടർന്ന് ഇസ്രായേലിനെയും മേഖലയിലെ അമേരിക്കൻ താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ കൊല്ലപ്പെട്ടതായി പറയപ്പെടുന്ന ഇറാനിയൻ പൈലറ്റ് മജീദ് കസെമിയുടെ മൃതദേഹം പിന്നീട് ഇറാനിലേക്ക് കൊണ്ടുപോയി ജൂലൈ അവസാനം ഷിറാസിൽ സംസ്കരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മറുപടി രേഖപ്പെടുത്തുക