ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടി സംഘടനയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട് ആഭ്യന്തര തിരഞ്ഞെടുപ്പ് സംവിധാനം പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. 12 വർഷത്തിന് ശേഷം ആദ്യമായി ബാലറ്റ് ബോക്സുകൾ ഉപയോഗിച്ച് പാർട്ടി ഭാരവാഹികളെ തിരഞ്ഞെടുക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്. പാർട്ടിക്കുള്ളിലെ ജനാധിപത്യവും സുതാര്യതയും ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
അടുത്തിടെ നടന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷമാണ് സംഘടനാ ഘടന പുനഃപരിശോധിക്കാൻ ഡിഎംകെ പ്രസിഡന്റ് എം.കെ. സ്റ്റാലിൻ 10 അംഗ സമിതിയെ നിയോഗിച്ചത്. പാർട്ടിയുടെ പ്രവർത്തനം എല്ലാ തലങ്ങളിലും ശക്തിപ്പെടുത്തുന്നതിനുള്ള ശുപാർശകളടങ്ങിയ റിപ്പോർട്ട് സമിതി സമർപ്പിച്ചിട്ടുണ്ട്.
റിപ്പോർട്ട് പ്രകാരം, താഴെത്തട്ടിലെ ബ്രാഞ്ച് കമ്മിറ്റികൾ മുതൽ പാർട്ടി ആസ്ഥാനം വരെയുള്ള മുഴുവൻ സംഘടനാ സംവിധാനവും പുനഃസംഘടിപ്പിക്കും. ജില്ലാ യൂണിറ്റുകളുടെ പുനർവിഭജനവും സംഘടനാ അതിരുകൾ പുനർനിർണയിക്കുന്നതുമടക്കമുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.
യുവജന വിഭാഗം, വനിതാ വിഭാഗം ഉൾപ്പെടെയുള്ള അനുബന്ധ സംഘടനകളെ കൂടുതൽ സജീവവും കാര്യക്ഷമവുമാക്കാൻ പുനഃസംഘടന നടത്താനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്ഥിരം തിരഞ്ഞെടുപ്പ് മാനേജ്മെന്റ് സംവിധാനവും ഉയർന്നതല നയ-തന്ത്ര സമിതിയും രൂപീകരിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
പുനഃസംഘടന നടപടികൾ പൂർത്തിയായതിന് ശേഷം പാർട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി ആഭ്യന്തര തിരഞ്ഞെടുപ്പ് നടത്തും. ഒരു സ്ഥാനത്തേക്ക് ഒന്നിലധികം സ്ഥാനാർഥികൾ മത്സരിക്കുന്ന സാഹചര്യങ്ങളിൽ ബാലറ്റ് ബോക്സുകൾ ഉപയോഗിച്ചായിരിക്കും വോട്ടെടുപ്പ്.
മത്സരമില്ലാത്ത സ്ഥാനങ്ങളിൽ നാമനിർദേശത്തിലൂടെ ഭാരവാഹികളെ തെരഞ്ഞെടുത്തിരുന്ന നിലവിലെ രീതിക്ക് പകരം, പാർട്ടി അംഗങ്ങളുടെയും പ്രവർത്തകരുടെയും നേരിട്ടുള്ള വോട്ടെടുപ്പിലൂടെ തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. 2014ന് ശേഷം ആദ്യമായാണ് ഡിഎംകെ ആഭ്യന്തര തിരഞ്ഞെടുപ്പിൽ ബാലറ്റ് ബോക്സ് സംവിധാനം തിരിച്ചുകൊണ്ടുവരുന്നത്.
ഭാവിയിലെ രാഷ്ട്രീയ വെല്ലുവിളികളെ നേരിടുന്നതിനും സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായുള്ള നിർണായക സംഘടനാ പരിഷ്കാരമായാണ് ഡിഎംകെയുടെ പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.
